കോഴിക്കോട്: സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിലെ സപ്ലിമെൻ്ററി ന്യൂട്രിഷൻ വിഭാഗത്തിൽ പാൽ, മുട്ട എന്നിവക്ക് പണം അനുവദിക്കാതെ പ്രഥമാധ്യാപകരെ പ്രയാസപ്പെടുത്തുന്ന സർക്കാർ നടപടി അത്യന്തം ആശങ്കാജനകമാണെന്ന് കേരള ഗവ: പ്രൈമറി സ്ക്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.
മുട്ട, പാൽ വിതരണം നടത്തിയ വകയിൽ വൻ തുകയാണ് ഓരോ പ്രധാനാധ്യാപകനും ബാധ്യതയായിട്ടുള്ളത്. ഇനിയും തുക അനുവദിച്ചില്ലെങ്കിൽ മുട്ട , പാൽ വിതരണം നിർത്തി വെക്കേണ്ടിവരുന്ന സാഹചര്യം സംജാതമാകുമെന്നും എൽ.പി. വിഭാഗത്തിൽ ഉച്ചഭക്ഷണ നിരക്ക് കുട്ടി ഒന്നിന് 8 രൂപ എന്നത് 6 രൂപയാക്കി വെട്ടിക്കുറച്ചത് നീതീകരിക്കാവതല്ലെന്നും തുക ഉടൻ പുനസ്ഥാപിക്കണമെന്നും കെ.ജി പി. എസ്. എച്ച് എ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ആർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സാജന ജി. നായർ ,കെ.സി സാലിഹ് , ഷീജ സുരേന്ദ്രൻ , സുനിൽകു മാർ , അലി അശ്റഫ് , പ്രമോദ് കുമാർ , ഫൈസൽ പടനിലം , സുനിൽകുമാർ കുന്നുമ്മൽ പ്രസംഗിച്ചു.