ഡി ടി പി ജോലിക്ക് അമിത ചാർജ്, കമ്പ്യൂട്ടർ സെന്‍റര്‍ ഉടമ നഷ്ടപരിഹാരം നൽകണം

Wayanad

കല്പറ്റ: ഡി. ടി. പി. ജോലിക്ക് അമിത ചാർജ് ഈടക്കിയെന്ന പരാതിയിൽ കമ്പ്യൂട്ടർ സെന്റർ ഉടമ നഷ്ടപരിഹാരവും കോടതി ചിലവും നൽകണമെന്ന് വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. സുൽത്താൻ ബത്തേരിയിലെ അഡ്വക്കേറ്റ് കെ. ജെ. ഷാജു ബത്തേരിയിലെ സ്ക്വയർ കമ്പ്യൂട്ടർ ടെക്നോളജീസ് സ്ഥാപനം ഉടമ ജെറോം എഡിസൺ എന്നവർക്കെതിരെ നൽകിയ പരാതിയിലാണ് വിധി. 2012 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

അമിതമായി ഈടാക്കിയ 740 രൂപ 6% പലിശ സഹിതവും 10000 രൂപ നഷ്ടപരിഹാരവും 5000 രൂപ കേസ് ചെലവും ഒരു മാസത്തിനകം ജെറോം നൽകണമെന്നാണ് വിധി. കമ്മീഷൻ പ്രസിഡണ്ട്‌ ആർ ബിന്ദു, മെമ്പർമാരായ എം. ബീന, എ. എസ്. സുഭഗൻ എന്നിവരുടേതാണ് ഉത്തരവ്.

2012 മാർച്ചിൽ അഡ്വക്കേറ്റ് കെ. ജെ. ഷാജു 8 പേജ് വരുന്ന ഒരു അന്യായവും അനുബന്ധ ഹർജികളും എതിർ കക്ഷിയുടെ സ്ഥാപനത്തിൽ ഡി. ടി. പി. ജോലി ചെയ്യുന്നതിനും, ഫോട്ടോ കോപ്പി കൾക്കുമായി 1300 രൂപ ഈടാക്കിയതാണ് പരാതിക്ക് അടിസ്ഥാനം. അമിത ചാർജ്ജിനെതിരെ എതിർ കക്ഷിക്കു നോട്ടീസ് അയച്ചെങ്കിലും ഫലമുണ്ടായില്ല. മധ്യസ്ഥ ശ്രമവും വിഫലമായി. എതിർ കക്ഷിക്കുവേണ്ടി ബത്തേരിയിലെ അഭിഭാഷകൻ കെ. ജെ. വിജയകുമാർ ആണ് ആദ്യം കമ്മീഷനിൽ ഹാജരായത്. ഈ തർക്കത്തിൽ അഡ്വക്കേറ്റ് കെ. ജെ. വിജയകുമാർ നേരത്തെ മധ്യസ്ഥനാണെന് പരാതിക്കാരൻ നോട്ടിസിലും, പരാതിയിലും ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ അഡ്വക്കേറ്റ് കെ. ജെ. വിജയകുമാർ കമ്മീഷനിൽ ഹാജരാകുന്നത് ചോദ്യം ചെയ്ത് അഡ്വക്കേറ്റ് കെ. ജെ ഷാജു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നു ഹൈക്കോടതി വക്കാലത്ത്‌ ഒഴിയാൻ അഡ്വക്കേറ്റ് കെ. ജെ. വിജയകുമാറിനെതിരെ ഉത്തരവിടുകയായിരുന്നു. തുടർന്ന് ജെറോമിന് വേണ്ടി അഡ്വക്കേറ്റ് സജി വെള്ളാരംകുന്നേൽ ഹാജരായി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ്. വി. പി. എൽദോ ഹാജരായി.

30 ദിവസത്തിനകം കമ്പ്യൂട്ടർ സ്ഥാപനം ഉടമ അമിതമായി ഈടാക്കിയ തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശ സഹിതം നൽകാനാണ് ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്.