ഡൽഹി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടരണമെന്ന്
ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു. ഡൽഹിയിലെ സൗദി എംബസി സംഘടിപ്പിച്ച തൊണ്ണൂറ്റിനാലാമത് സൗദി ദേശീയ ദിനാഘോഷപരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായതായിരുന്നു അദ്ദേഹം.
സൗദി ഭരണാധികാരിയായിരുന്ന അബ്ദുൽ അസീസ് രാജാവിൻ്റെ നേതൃത്തിൽ അറേബ്യയിലെ കൊച്ചു കൊച്ചു നാട്ടു രാജ്യങ്ങളെ കൂട്ടിച്ചേർത്താണ് വിശാലമായ സൗദി അറേബ്യൻ രാഷ്ട്രം സ്ഥാപിച്ചത്. അന്ന് ദാരിദ്ര്യത്തിൻ്റെ കാലമായിരുന്നു.
അന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സൗദിയെ സഹായിച്ചിരുന്നു.
പിൽക്കാലത്ത് ഗൾഫിൽ പെട്രോളിയം കണ്ട് പിടിച്ചതോടെ അവിടങ്ങളിൽ സാമ്പത്തികരംഗത്ത് വൻ കുതിച്ച് ചാട്ടമുണ്ടായി. എഴുപതുകളുടെ അവസാനത്തോടെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ സൗദിയിലെത്തി. അവർ ജാതിമത ഭേദമെന്യെ എല്ലാവരെയും സ്വീകരിച്ചു. അങ്ങനെ ജോലി തേടി പോയവരിൽ വലിയൊരു എണ്ണം മലയാളികളായിരുന്നു. അവർ ജോലി ചെയ്തും വാണിജ്യ വ്യവസായങ്ങളിലേർപ്പെട്ടും
പണം സമ്പാദിച്ച് നാട്ടിലേക്കയച്ചു. നമ്മുടെ നാടിൻ്റെ സാമ്പത്തികവളർച്ചയിൽ
സൗദിയുടെ പങ്ക് വലുതാണെന്നും അതിന് സൗദി ഭരണാധികളോട് നന്ദിയും കടപ്പാടുമുണ്ടെന്നും മടവൂർ പറഞ്ഞു.
കഴിഞ്ഞ നാല്പത്തിനാല് വർഷമായി സൗദിയുമായി തനിക്ക് ബന്ധമുണ്ടെന്ന് മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ കൂടിയായ അദ്ദേഹം കൂട്ടിചേർത്തു. ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ രാജാവിൻ്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ്റെയും നേതൃത്വത്തിൽ എല്ലാരംഗത്തും വലിയ പുരോഗതിയാണ് സൗദി കൈവരിച്ച് കൊണ്ടിരിക്കുന്നത്.
സൗദി എംബസി ചാർജ് ഡി അഫേഴ്സ് ഡയരക്ടർ ജദീ ബിൻ നായിഫ് അൽ റക്കാസും എംബസി ഉദ്യോഗസ്ഥന്മാരും അതിഥികളെ സ്വീകരിച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു മുഖ്യാതിഥിയായി. വിവിധ രാഷ്ട്രങ്ങളിലെ അംബാസിഡർമാരും നയതന്ത്ര പ്രതിനിധികളും ഇന്ത്യൻ പാർലിമെൻ്റ് അംഗങ്ങളും കേന്ദ്രസർവ്വകലാശാലാ മേധാവികളും പണ്ഡിതന്മാരും വ്യവസായ പ്രമുഖരും മാധ്യമ പ്രതിനിധികളും സംബന്ധിച്ചു. ദേശീയ ദിനാഘോഷത്തിലേക്ക് ക്ഷണം ലഭിച്ചതിൽ ഡോ.ഹുസൈൻ മടവൂർ നന്ദി പ്രകാശിപ്പിച്ചു.