തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു.
![](https://nattuvarthamanam.com/wp-content/uploads/2025/01/greeshma2-1020x467.jpg)
കേസിലെ മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെ 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള വിധിയാണ് വായിച്ചത്.
ഷാരോണിനെ തട്ടിക്കൊണ്ട് പോയതിന് 10 വർഷം തടവും കോടതി വിധിച്ചു. നിർമ്മലകുമാരൻ നായർക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് അമ്മാവന് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.