കൽപ്പറ്റ:- ചൂരൽമല-മുണ്ടകൈ ദുരന്തബാധിതരുടെ പുനരധിവാസ നടപടികൾ ത്വരിതപ്പെടുത്ത ണമെന്നും, ഭരണകൂട അനാസ്ഥക്കെതിരെ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വീട്, കുടുംബം, കൃഷി, വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ തുടങ്ങി സർവ്വംനഷ്ടപ്പെട്ട ഇരകളുടെ നിസ്സഹായതക്കു മുമ്പിൽ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്. കേന്ദ്ര ബജറ്റിൽ വയനാട് ദുരന്തത്തിന് പരിഗണന ലഭിക്കാത്തത് ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്.
കൽപ്പറ്റ വില്ലേജിലെ എല്‍സ്റ്റോൺ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറും ഭൂമി ഏറ്റെടുത്ത് ടൌൺഷിപ്പ് നിർമ്മിക്കുമെന്നും ടൗൺഷിപ്പിനു പുറത്ത് താമസി ക്കാനാഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകുമെന്നുമായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ഭൂമി ഏറ്റെടുക്കൽ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ തുടർനടപടികൾ അനിശ്ചിതത്ത്വത്തി ലായി. മാത്രമല്ല, പുനരധിവാസ പദ്ധതിക്ക് 2,219കോടി രൂപ ചിലവ് കണക്കാക്കിയ സർക്കാർ ബജറ്റിൽ വകയിരുത്തിയത് 750 കോടി രൂപ മാത്രമാണ്.
പൂർണ്ണമായും വാസയോഗ്യമല്ലാതായ 1,555 വീടുകളടക്കം 1,200 കോടിയുടെ നാശനഷ്ടം കണക്കാക്കിയ ദുരന്തത്തിൽ ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലുള്ളത് 242 പേർ മാത്രമാണ്. ചുരുക്കത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട, നിത്യവൃത്തിക്ക് വക കണ്ടെത്താൻ തൊഴിലോ വരുമാനമോ ഇല്ലാത്ത, ഇന്നും ബന്ധുവീടുകളിലും വാടക വീട്ടിലുമായി കഴിയുന്ന ദുരന്തബാധിതരോട് പുറംതിരിഞ്ഞു നിൽക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ. ഈ നിഷേധാത്മക നിലപാടിനെതിരെ എസ്.ഡി.പി.ഐ സമരരംഗത്തിറങ്ങുന്നു.
ഫെബ്രുവരി 14,15, തിയ്യതികളിൽ കൽപ്പറ്റ മണ്ഡലത്തിൽ വാഹന പ്രചരണ ജാഥയും, ജില്ലയിലുടനീളം നോട്ടീസ് വിതരണവും, ഒപ്പ് ശേഖരണവും നടത്തുന്നു. 21ആം തിയ്യതി 4.30ന് മേപ്പാടിയിൽ വെച്ച് ജനകീയ സമര പ്രഖ്യാപന സംഗമവും നടത്തുന്നു.
ഇരകളായ മുഴുവൻ കുടുംബംങ്ങളേയും ഉടൻ പുനരധിവസിപ്പിക്കുക, ഭൂമി നഷ്ടമായ മുഴുവൻ ആളുകൾക്കും തർക്കരഹിതമായ സർക്കാർ ഭൂമി നൽകുക, വീട് നിർമ്മാണ മേൽനോട്ടത്തിന് ജനകീയ സമിതിയെ നിയോഗിക്കുക, പുനരധിവാസ ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശം ഉടമകൾക്ക് നൽകുക, ദുരന്ത മേഖലയിലെ ശേഷിക്കുന്ന ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥയില്‍ ഉന്നയിക്കുക.
പത്രസമ്മേളനത്തില്‍ എ യൂസുഫ് (SDPI വയനാട് ജില്ലാ പ്രസിഡണ്ട്), എൻ ഹംസ (SDPI വയനാട് ജില്ലാ വൈ:പ്രസിഡണ്ട്),ടി.പി അബ്ദുൽ റസാക്ക് (മീഡിയ കോ:ഓർഡിനേറ്റർ), അബ്ദുൽ കരീം മുട്ടിൽ (SDPI കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട്) എന്നിവര്‍ പങ്കെടുത്തു.