സഊദി ഗവ. അതിഥികളായി റമദാനിൽ ഉംറ നിർവഹിക്കാൻ 3മലയാളികൾക്ക് ക്ഷണം

Malappuram

മലപ്പുറം: സഊദി ഗവണ്‍മെന്റിന്റെയും, സഊദി രാജാവിന്റെയും അതിഥികളായി റമദാനിൽ സഊദി സന്ദർശിക്കാനും, ഉംറ നിർവ്വഹിക്കാനും 3 മലയാളികൾക്ക് ക്ഷണം
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയും വിദ്യാഭ്യാസ സെക്രട്ടറിയുമായ നാസിർ ബാലുശ്ശേരി, വളവന്നൂർ അൻസാർ അറബിക് കോളേജ് മുന്‍ പ്രിന്‍സപ്പാലും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡണ്ടുമായ പ്രൊഫ. എം. അബ്ദുല്ല സുല്ലമി, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പലും എടവണ്ണ ജാമിഅ നദവിയ്യ ശരീഅ കോളേജ് പ്രിൻസിപ്പലുമായ മുഹമ്മദ് അലി അൻസാരി എന്നിവർക്കാണ് സഊദി ഗവ. അതിഥിയായി ഉംറ നിർവഹിക്കാൻ കേരളത്തിൽ നിന്നും ഈ വർഷം അവസരം ലഭിച്ചത്.

സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുക്കണക്കിന് വിശിഷ്ട വ്യക്തികൾക്ക് റമദാനില്‍ സഊദി സന്ദര്‍ശനത്തിനും ഉംറ നിര്‍വ്വഹിക്കാനും ക്ഷണം നൽകാറുണ്ട്. കേരളത്തിൽ നിന്ന് ഈ വർഷം 3 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ അതിഥികളുടെ യാത്രാ ചിലവുകൾ, താമസ, ഭക്ഷണ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും സൗദി രാജാവിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർവഹിക്കപ്പെടുന്നത്. ഏറ്റവും ഉയർന്ന സൗകര്യങ്ങളാണ് യാത്രക്കാർക്ക് ഒരുക്കുന്നത്.

ഫെബ്രുവരി 25 ന് എംബസിയിൽ അംബാസഡറുടെ നേതൃത്വത്തിൽഔദ്യോഗിക യാത്രയയപ്പ് പരിപാടിയുണ്ട്. ഇതിന്റെ ഭാഗമായി ഇവർ ഫെബ്രുവരി 24 ന് ഡൽഹിയിൽ എത്തും അതിനു ശേഷം ഡൽഹിയിൽ നിന്ന് ഫെബ്രുവരി 26 ന് ജിദ്ദയിലേക്കുള്ള വിമാനം. മടക്കവും ഡൽഹിയിലേക്ക് തന്നെയാണ്. വിശുദ്ധ റമദാനിന്റെയും ഉംറയുടെയും ഭാഗമായി എത്തുന്ന അതിഥികൾക്ക് വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാവും.