ഫലസ്തീനികൾക്ക് വേണ്ടി പ്രാർത്ഥിക്കുക: കേരള ജംഇയ്യത്തുൽ ഉലമ

Kozhikode

കോഴിക്കോട്: കരാറുകൾ കാറ്റിൽപറത്തിയും അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ചും അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധിക്കുന്നതോടൊപ്പം ഫലസ്തീനികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ ആഹ്വാനം ചെയ്തു.

സമാധാനത്തോടും മാനവികതയോടും ഒരുതരത്തിലും യോജിച്ചുപോവില്ലെന്ന ധിക്കാരമാണ് അമേരിക്കയും ഇസ്രായേലും പ്രകടിപ്പിക്കുന്നത്. റമദാനിന്റെ പുണ്യ ദിനങ്ങളിൽ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയതിലൂടെ ലോകത്തെ ഏറ്റവും വലിയ ഭീകര രാഷ്ട്രമാണ് ഇസ്രായേൽ എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്.

ഒരു രാജ്യത്തെയും അവിടത്തെ ജനങ്ങളെയും കഴിഞ്ഞ ഒരുവർഷക്കാലത്തിലധികമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് ജൂത സയണിസ്റ്റ് ലോബികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ധിക്കാരികൾക്കെതിരെ വിശ്വാസികളുടെ ആയുധം പ്രാർത്ഥനയാണ്.

റമദാനിന്റെ ഏറ്റവും പവിത്രമായ അവസാന ദിനങ്ങളിലേക്ക് പ്രവേശിക്കുന്ന ഈ സമയത്ത് നമ്മുടെ പ്രാർത്ഥനകളിൽ ഫലസ്തീനികളെ കൂടി ഉൾപ്പെടുത്തണമെന്നും വെള്ളിയാഴ്ച ഖുത്ബകളിൽ നിസ്സഹായരായ ഫലസ്തീനികൾക്ക് വേണ്ടി പ്രാർത്ഥന നടത്താൻ ഖത്വീബുമാർ ശ്രദ്ധിക്കണമെന്നും കെ ജെ യു ആവശ്യപ്പെട്ടു.