മാലിന്യമുക്തം നവകേരളം : ചപ്പുചവറുകളിൽ നിന്ന് ജൈവ പച്ചക്കറി

Kozhikode

കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം വായനശാല യിൽ നടന്ന് വന്ന മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ‘കരിയില കത്തിക്കരുത് ‘ ക്യാമ്പയിൻ സമാപിച്ചു. ചണച്ചാക്കിലെ കരിയിലയിൽ ചേന നട്ടുപിടിപ്പിക്കേണ്ട കൃഷിരീതിയുടെ തത്സമയ അവതരണം നടത്തി ഹരിതകേരളം ന്യൂസിൻ്റെ മാനേജിങ്ങ് എഡിറ്ററും പ്രമുഖ ജൈവകർഷകനുമായ ബെന്നി അലക്സാണ്ഡർ ഉദ്ഘാടനം ചെയ്തു.

ചേന വിത്ത് തെരഞ്ഞെടുക്കുന്നതു മുതൽ വിളവെടുക്കുന്നതുവരെയുള്ള പരിചരണ രീതികൾ വിശദമാക്കി. ഒരു കൈപ്പിടി എസ്.പി.സി. പി എച്ച് ബൂസ്റ്റർ, രണ്ടു പിടി ചാണകം ഒരു പിടി മണൽ എന്നിവ പകുതി ഭാഗം കരിയില നിറച്ച ചണ ചാക്കിൻ്റെ മധ്യ ഭാഗത്ത് 500 ഗ്രാം വലിപ്പമുള്ള ചേനക്കഷണം വയ്ക്കണം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചാക്ക് മാറ്റി വയ്ക്കണം. 3 മാസം ആകുമ്പോ ഴേയ്ക്ക് വേര് പടലം നിറയുമ്പോൾ ചണച്ചാക്ക് പൂർണമായി ദ്രവിച്ചിരിക്കും. അടിച്ചു കൂട്ടിയ കരിയില പുതയിട്ട് വീണ്ടും പി എച്ച് ബൂസ്റ്റർ, ചാണകപ്പൊടി എന്നിവ തൂകി മണ്ണ് വെട്ടിക്കൂട്ടി കൊടുക്കണം.

കുംഭം – മീനമാസ മാണ് ചേന കൃഷിക്ക് നല്ലത്. കാലാവസ്ഥ മാറ്റം കാരണം ചൂട് കൂടി നിൽക്കുന്നതിനാൽ വിഷുക്കാലം വരെ നടാം എന്നും വിശദീകരിച്ചു. ജൈവകർഷക കൂട്ടായ്മയിലെ സി പി അബ്ദുറഹ്മാൻ ഗ്രന്ഥശാലയ്ക്ക് പെഡസ്റ്റൽ ഫാൻ സംഭാവന ചെയ്തു കൊണ്ട് ആശംസ നേർന്നു.

എല്ലാ വീട്ടമ്മമാർക്കും കൃഷിക്കാവശ്യമായ പി എച്ച് ബൂസ്റ്റർ കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ സൗജന്യമായി വിതരണം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് സി പി ആയിഷബി,കമ്മിറ്റി അംഗങ്ങളായ മിനി ജോസഫ്, ജിഷി സുനിൽകുമാർ, കെ എം ശ്രീനിവാസൻ, പി ദീപേഷ് കുമാർ, കെ പി മോഹൻ ദസ് എന്നിവർ നേതൃത്വം നല്കി. മാലിന്യ മുക്തം നവകേരളത്തിൻ്റെ ഭാഗമായി ദർശനത്തിന് സമീപമുള്ള 40 വീടുകളെ ഹരിത ഭവനങ്ങളും ദർശനം ഹരിത ഗ്രന്ഥശാലയും ആക്കുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. വനിതാവേദി കൺവീനർ പി കെ ശാലിനി അധ്യക്ഷ്യയായി. ഗ്രന്ഥശാല രക്ഷാധികാരി എം എ ജോൺസൺ സ്വാഗതവും ബാലവേദി മെൻ്റർ പി തങ്കം നന്ദിയും പറഞ്ഞു.