വീട്ടിലെ പ്രസവം: അന്ധവിശ്വാസങ്ങളിലേക്ക് തിരിച്ചു പോകരുത്: ഐ എം ബി

Kozhikode

കോഴിക്കോട്: അശാസ്ത്രീയവും പ്രാകൃതവുമായ ചികിത്സാ സമ്പ്രദായങ്ങളുടെ മറവിൽ മനുഷ്യർ കൊല്ലപ്പെടുന്ന സാഹചര്യം അത്യന്തം ഗൗരവതരമാണെന്ന്
ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ എം ബി) സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മാതൃ-ശിശു മരണനിരക്ക് കേരളത്തിൽ കുറയാനുള്ള പ്രധാന കാരണം, ആധുനിക ചികിത്സാരംഗത്ത് ലഭ്യമായ പ്രസവ ശുശ്രൂഷയും ആശുപത്രി പരിചരണങ്ങളുമാണ്. അക്യുപങ്ചർ, പ്രകൃതിചികിത്സ എന്നിവയുടെ മറവിൽ വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുകയും വീട്ടിൽ പ്രസവിച്ചവരെ ആദരിക്കുകയും ചെയ്യുന്ന പ്രവണത അപകടകരമാണ്.

രോഗികളെ ചികിത്സിക്കാൻ ലൈസൻസുള്ള ഡോക്ടർമാർക്ക് അഞ്ചര വർഷം നീണ്ട ബിരുദ കോഴ്സാണ് വേണ്ടത് എന്നിരിക്കെ, ചുരുങ്ങിയ മാസങ്ങൾ മാത്രം വ്യാജ ചികിത്സകരുടെ കീഴിൽ പരിശീലനം ലഭിച്ച ആളുകൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. ഇത്തരം കാര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പിനോട് ഐ എം ബി ആവശ്യപ്പെടുന്നു. ആരോഗ്യ രംഗത്ത് പുതിയ നവോത്ഥാന സംസ്കരണ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് മുന്നോട്ടുവരാൻ സമൂഹം തയ്യാറാകണമെന്നും സംയുക്ത പ്രസ്താവനയിലൂടെ ഐ എം ബി സംസ്ഥാന പ്രസിഡണ്ട് ഡോ പി എ കബീർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ നൗഫൽ ബഷീർ, ഐ എം ബി ബോർഡ് ചെയർമാൻ ഡോ സുൽഫിക്കർ അലി എന്നിവർ ആവശ്യപ്പെട്ടു.
13ന് കോഴിക്കോട് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി ഈ വിഷയത്തിലുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യും