വിശ്വപ്രസിദ്ധമായ എടക്കൽ ഗുഹയെ ക്വാറി മാഫിയയിൽ നിന്നും സംരക്ഷിക്കാൻ വയനാട് പ്രകൃതി സംരക്ഷണ സമിതി 1986 ൽ നടത്തിയ ഐതിഹാസിക സമരത്തെ മുന്നിൽ നിന്നും നയിക്കുകയും ഊർജം പകരുകയും ചെയ്ത ചരിത്ര പണ്ഡിതന്മാരിൽ പ്രമുഖൻ മാത്രമല്ല, വയനാടിൻ്റെ അദ്വിദ്വീയമായ ചരിത്ര സമ്പന്നതയും സാംസ്കാരി പൈതൃകവും കണ്ടെത്തുകയും ലോകത്തെ അറിയുക്കുകയും ചെയ്ത മഹാനായിരുന്നു എം. ജി. എസ്സ് നാരായണനെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അനുസ്മരിക്കുന്നു.
ക്വാറി മാഫിയയോടും അന്നത്തെ സംസ്ഥാന ഭരണകൂടത്തോടും പൊരുതിയാണ് എടക്കൽ ഗുഹ സംരക്ഷിച്ചത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ് മെമ്പർ സെക്രട്ടറിയായിരുന്ന ഇർഫാൻ ഹബീബിനൊപ്പം നേരിട്ട് കണ്ടാണ് അമ്പുകുത്തിയിലെ ക്വാറികൾ നിരോധിപ്പിച്ചത്. എടക്കൽ ഗുഹ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിന് ഇന്ത്യയിലൊട്ടുക്കുമുള്ള ക്യാമ്പസ്സുകളിൽ പിൻതുണ ഉയർന്ന് വന്നത് എം.ജി എസ്സിൻ്റെ നേതൃത്വത്തിലുള്ള ചരിത്രപണ്ഡിതന്മാരുടെ ശ്രമഫലമായിട്ടായിരുന്നു. അന്ന് അത്തരമൊതു പ്രക്ഷോഭമുണ്ടിയിരുന്നില്ലെങ്കിൽ ഇന്ന് ഏടക്കൽ ഗുഹ ഒരു കൽകുമ്പാരമായി മാറിയേനെ എടക്കൽ ഗുഹാസംരക്ഷണ പ്രക്ഷോഭത്തെ തുടർന്നാണ് വയനാടിൻ്റെ സമ്പന്നമായ ചരിത്ര പൈതൃകത്തെക്കുറിച്ചുള്ള ചിന്തയും പ്രവർത്തനവും എം.ജി.എസ്സും രാജൻ ഗുരുക്കളും എം. ആർ രാഘവവാര്യരും ആരംഭിച്ചത്. തൊവരിചിത്രങ്ങൾ അങ്ങനെയാണ് കണ്ടെത്തിയത്. തുടർന്ന് കല്ലമ്പലങ്ങൾ എന്ന് അറിയപ്പെട്ടിരുന്ന മധ്യവയനാട്ടിലുണ്ടായിരുന്ന ജൈനബസ്തികൾ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്തു. അമ്പുകുത്തി താഴ്വാരത്തുള നിരവധി മുനിയറകളും നന്നങ്ങാടികളും കണ്ടെത്തി എസ്കിവേറ്റ് ചെയ്ത് രേഖപ്പെടുത്തി.വയനാടിൻ്റെ വിവിധ ഭാഗങ്ങളിണ്ടോയിരുന്ന വീരക്കല്ലുകൾ വെളിവാക്കപ്പെട്ടു. വിജയനഗര സാമ്രാജ്യകാലത്തും അതിനുമുമമ്പുമുള്ള വെണ്ണക്കല്ലിലും കരിങ്കല്ലിലും തീർത്ത പ്രതിമകളും ശില്പങ്ങളും മുത്തങ്ങ ,റാംപൂർ , മാവിൻഹള്ള , തിരുനെല്ലി തുടങ്ങിയ കാടുകളിൽ ചിതറിക്കിടന്നവ കണ്ടെത്തുകയും ശേഖരിക്കുകയും ചെയ്തു. വയനാട് ചരിത്രാവശിഷ്ടങ്ങളുടെ അമൂല്യ ഖനിയാണെന്ന് കണ്ടെത്തിയത് പരിസ്ഥിതി പ്രവർത്തകരുടെ പിൻതുണയോടെ എം.ജി.എസ്സിൻ്റെ നേതുത്വത്തിൽ ഡോ .രാഘവവാര്യർ , ഡോ: രാജൻ ഗുരുക്കൾ എന്നിവരടങ്ങിയ സംഘമായിരുന്നു.
ഇവസംരക്ഷിക്കുന്നതിനും പഠിക്കുന്നതിനും എടക്കൽ താഴ്വാരത്തുള്ള അമ്പലവയലിൽചരിത്രമ്യൂസിയവും വയനാട് ചരിത്ര പഠന കേന്ദ്രവും സ്ഥാപിക്കാൻ മുൻകൈയെടുത്തതും എം.ജി.എസ്സും സംഘവുമായിരുന്നു. പിന്നീട് ഡി.ടി.പി.സി.ക്ക് ഇവയെല്ലാം കൈമാറിയതിനെ തുടർന്ന് അവ ലക്ഷ്യസ്ഥാനത്തെത്താതിൽ എം.ജി.എസ്സ് ദുഃഖിതനും നിരാശഭരിതനുമായിരുന്നു. എടക്കൽ ഗുഹാ സംരക്ഷണത്തിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി സംഘടിപ്പിച്ച ചരിത്രസെമിനാറിൽ അദ്ദേഹം അതു പ്രകടിപ്പിക്കുകയും ചെയ്തു. വയനാടിൻ്റെ ചരിത്രവും സംസ്കാരവും പ്രകൃതി സമ്പന്നനതയും ലോകത്തിനു മുൻപിൽ അനാവരണം ചെയ്യുകയും സംരക്ഷണ ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത മഹാനെന്ന പേരിൽ എന്നും വയനാട് എം.ജി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി ദുഃഖം രേഖപ്പെടുത്തി. യോഗത്തിൽ തോമസ്സ് അമ്പലവയൽ അധ്യക്ഷം വഹിച്ചു. എൻ ബാദുഷ , ബാബു മൈല മ്പാടി, എം. ഗംഗാധരൻ എ .വി .മനോജ് , സണ്ണി മരക്കടവ് , ഒ .ജെ .മാത്യു , സി.എസ്സ് ഗോപാലകൃഷ്ണൻ , പി.എം. സുരേഷ്, രാമകൃഷണൻ തച്ചമ്പത്ത് എന്നിവർ പ്രസംഗിച്ചു.