മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നുവെന്ന് മലബാര്‍ ഡെവലപ്‌മെന്‍റ് കൗണ്‍സില്‍

Kozhikode

കോഴിക്കോട്: വിമാന കമ്പനികളുടെ ആഘോഷ അവധി വേളകളിലെ അമിത നിരക്ക് നിയന്ത്രിക്കുന്നതിന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഉടന്‍തന്നെ തുറമുഖ വകുപ്പ് മന്ത്രി കോഴിക്കോടും, കേരള മാരി ടൈം ബോര്‍ഡ്‌ചെയര്‍മാന്‍ തിരുവനന്തപുരത്തും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

തുടര്‍ന്ന് ചാര്‍ട്ടേഡ് വിമാന യാത്രകപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് പ്രമുഖ വിമാന യാത്ര കപ്പല്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവെപ്പ് സംഭവത്തില്‍ മരണമടഞ്ഞ മൂന്നുപേരുടെ ആശ്രിതര്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ 5 ലക്ഷം രൂപ വീതം അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് നല്‍കിയ മുഖ്യമന്ത്രിയെയും ടൂറിസം മന്ത്രിയെയും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍, ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ കേരള റീജിയന്‍ എന്നിവരുടെ നന്ദി രേഖപ്പെടുത്തിയ ഉപഹാരം പ്രസിഡണ്ട് ഷെവലിയാര്‍ സി ഇ ചാക്കുണ്ണി കൈമാറി. എ കെ സി ജി എ ജനറല്‍ സെക്രട്ടറി സിസി മനോജ് പൊന്നാടയും, എം ഡി സി വൈസ് പ്രസിഡന്റ് ആര്‍ ജയന്തകുമാര്‍ പൂക്കുടയും നല്‍കി ആദരിച്ചു. ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി നിയുക്ത പ്രസിഡന്റ് അഡ്വക്കറ്റ് വിക്ടര്‍ ആന്റണി നൂണ്‍ നിവേദനം സമര്‍പ്പിച്ചു. തദവസരത്തില്‍ സിപിഎം ജില്ലാ ജനറല്‍ സെക്രട്ടറി പി മോഹനന്‍ മാഷും സന്നിഹിതനായിരുന്നു.

ഗതാഗതക്കുരുക്ക് ഉള്‍പ്പെടെവിവിധ കാരണങ്ങളാല്‍ പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവര്‍ അനുദിനം ഗണ്യമായി വര്‍ദ്ധിക്കുന്നു. തെക്കന്‍ കേരളത്തേക്കാള്‍ യാത്ര ദുരിതം കൂടുതല്‍ മലബാറിലാണ്. തിരുവനന്തപുരത്തും കൊച്ചിയിലും നടത്തുന്ന പോലെ മലബാറിന്റെ ആസ്ഥാനമായ കോഴിക്കോടും എയര്‍ റെയില്‍ (മെട്രോ ട്രെയിന്‍) റോഡ്, ജല (വാട്ടര്‍ മെട്രോ) സമീപപ്രദേശങ്ങളുമായി ബന്ധപ്പെടുത്തി പൊതു ഗതാഗത കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള മുന്‍ഗണന ക്രമത്തില്‍ ഏകോപിച്ച് തയ്യാറാക്കിയ പ്രായോഗിക ആവശ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചാണ് വാണിജ്യ വ്യവസായ യാത്ര സംഘടന ഭാരവാഹികള്‍ സംയുക്തമായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന ചര്‍ച്ചയില്‍ താഴെ പറയുന്ന ആവശ്യങ്ങളാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും, പൊതുമരാമത്ത് മന്ത്രിയുടെയും മുന്നില്‍ സംഘടനാ ഭാരവാഹികള്‍ അവതരിപ്പിച്ചത്. സുരക്ഷയ്ക്കും, വേഗത വര്‍ദ്ധിപ്പിക്കുന്നതിനും റെയില്‍പാളങ്ങളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിനുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദ് ചെയ്യുകയോ, വഴി തിരിച്ചുവിടുകയോ ചെയ്യുമ്പോള്‍ റെയില്‍വേ, കെഎസ്ആര്‍ടിസി,, സ്വകാര്യ ബസ്സുടമകള്‍ (കടലുണ്ടി മേല്‍പ്പാലം തകര്‍ന്നവേളയില്‍) സ്വീകരിച്ച മാതൃകയില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുക, ആഘോഷ ഉത്സവ സീസണുകളില്‍ ചാര്‍ട്ടേഡ് വിമാന കപ്പല്‍ സര്‍വീസ് ആരംഭിക്കുക, മുന്‍കാലങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന പൊന്നാനി തിരൂര്‍, ഫറോക്ക് മാവൂര്‍ അരീക്കോട് ബോട്ട് സര്‍വീസ് ആരംഭിക്കുക, കേരളത്തിലെപോര്‍ട്ടുകളെ ബന്ധിപ്പിച്ച് ഹൈഡ്രോഫോയില്‍ ബോട്ട് സര്‍വീസ് ആരംഭിക്കുക, മലബാര്‍ ട്രാവല്‍ മാര്‍ട്ട്, സഹകരണ എക്‌സ്‌പോ, ഫിലിം ഫെസ്റ്റിവല്‍, ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുകള്‍, മറ്റു സര്‍ക്കാര്‍ ചടങ്ങുകള്‍ ഒന്നിടവിട്ട് മലബാറില്‍ നടത്തുക, മാവൂരില്‍ ഫിലിം സിറ്റി സ്ഥാപിക്കുക, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുക, റോഡിലെ ഗതാഗതക്കുരുക്കും, അമിത യാത്ര ചിലവും കുറയ്ക്കുന്നതിന് മംഗലാപുരം കൊച്ചി സെക്ടറില്‍ റോ റോ, കൊച്ചി മംഗലാപുരം മൂന്നാം റെയില്‍ പാത, തിരുന്നാവായ താനൂര്‍ ഇടപ്പള്ളി റെയില്‍പാത നിര്‍മ്മിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക, ആരോഗ്യത്തിനു ഗുണകരവും മലിനീകരവും ഇല്ലാത്ത സൈക്കിള്‍ യാത്രക്ക് പ്രത്യേക പാത നിര്‍മ്മിക്കുകയും പ്രോത്സാഹിപ്പിക്കുകയും, സ്‌കൂള്‍ തലം മുതല്‍ പ്രചരിപ്പിക്കുക, വ്യാപാര വ്യവസായ കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനു സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ ഉന്നയിച്ചത്.