വീണ്ടുമൊരു ദാരുണ സംഭവം; യുവതിയെ കുത്തിയ യുവാവ് സ്വയം കഴുത്തറുത്തു

Kerala

മലപ്പുറം: വീണ്ടുമൊരു ദാരുണ ദുരന്തം. യുവതിയെ കുത്തി പരുക്കേല്‍പ്പിച്ച യുവാവ് സ്വയം കറുത്തറുത്ത് ജീവനൊടക്കാന്‍ ശ്രമിച്ചു. മലപ്പുറം വെന്നിയൂരില്‍ ഓടുന്ന ബസിലാണ് സംഭവം നടന്നത്. ഗൂഡല്ലൂര്‍ സ്വദേശി സീതയെന്ന യുവതിയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനില്‍ കുത്തി പരുക്കേല്‍പ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിന്റെ നില ഗുരുതരമാണ്. ഇന്നലെ 11.15 ഓടെയായിരുന്നു സംഭവം.

മൂന്നാറില്‍ നിന്നും ബംഗളുരുവിലേക്ക് പോകുന്ന കെ സ്വിഫ്റ്റ് ബസിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇരുവരേയും തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏറെ വൈകുന്നതിന് മുമ്പ് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അങ്കമാലിയില്‍ നിന്നാണ് ഈ ബസ്സില്‍ ഗൂഡല്ലൂര്‍ സ്വദേശി സീത കയറുന്നത്. എടപ്പാളില്‍ നിന്നാണ് വയനാട് മൂലങ്കാവ് സ്വദേശി സനില്‍ ബസ്സില്‍ കയറുന്നത്.

ബസ്സില്‍ നിന്നും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ ഇവരെ സീറ്റുകളില്‍ നിന്നും മാറ്റിയിരുത്തി. പിന്നീട് കുറച്ച് നേരത്തേക്ക് ശബ്ദമൊന്നും കേള്‍ക്കാതായെന്നും ദീര്‍ഘദൂര സര്‍വീസ് ആയതിനാല്‍ ഡ്രൈവര്‍ ബസ്സിനുള്ളിലെ ലൈറ്റ് ഓഫ് ചെയ്യുകയും ചെയ്‌തെന്നും പറയുന്നു. ബസ്സിനുള്ളിലെ ഇരുട്ട് മുതലെടുത്ത സനില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റതോടെ യുവതിയുടെ നിലവിളി കേട്ടാണ് മറ്റ് യാത്രക്കാര്‍ വിവരം അറിയുന്നത്.

സീതയ്ക്ക് നെഞ്ചിലാണ് കുത്തേറ്റത്. സീതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും നില ഗുരുതലമല്ലെന്നുമാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. അതേസമയം സനില്‍ ഗുരുതരാവസ്ഥയിലാണ്. സനിലിന് ഇന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തും.

സീതയും സുനിലും മുന്‍പ് പരിചയക്കാരായിരുന്നു. ഇവര്‍ തമ്മില്‍ മുമ്പുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ബസ്സില്‍ നടന്നതെന്നാണ് വിവരം. അവസരം കിട്ടിയാല്‍ യുവതിയെ വകവരുത്തുക എന്നത് സനിലിന്റെ ലക്ഷ്യമായിരുന്നെന്നാണ് കരുതുന്നത്. കാരണം ഇതിനായി ബാഗില്‍ ആയുധങ്ങളുമായാണ് സനല്‍ സഞ്ചരിച്ചിരുന്നത്. സനല്‍ കോട്ടയത്താണ് ജോലി ചെയ്യുന്നത്. സീത ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വര്‍ഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു.