പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം: വീട്ടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഒറ്റശേഖരമംഗലം സ്വദേശി അഭിനവ് സുനില്‍ (16) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് മുകുന്ദറ ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിനവിന് തന്നെ ഏതോ ജീവി കടിച്ചതായി സംശയം തോന്നിയത്. ഉടന്‍ തന്നെ അച്ഛനെ വിവരമറിയിക്കുകയും അടുത്തുള്ള ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്ഥിതി കൂടുതല്‍ മോശമായതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍ അഭിനവിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. എലിയുടെ കടിയേറ്റതാകാമെന്ന സംശയത്തിലാല്‍ അതിനുള്ള ചികിത്സയായിരുന്നു ആദ്യം നല്‍കിയികുന്നത്.

കുട്ടിയുടെ നില വഷളായി തുടങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റതാണോയെന്ന സംശയം ജനിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചുകൊണ്ടിരുന്ന മുറിയിലെ കവറില്‍ നിന്നും പാമ്പിനെ കണ്ടെടുക്കുകയും ചെയ്തു. വീടിനുള്ളില്‍ തടി ഉരുപ്പടികള്‍ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. നേരത്തെ വീട്ടില്‍ കടന്ന് കൂടിയ പമ്പ് ഇതിനിടയിലായിരിക്കാമെന്നും പിന്നീട് മുറിയില്‍ പഠിക്കുകയായിരുന്ന അഭനവിനെ കടിച്ചതാകാമെന്നുമാണ് നിഗമനം.