സംസ്ഥാന അധ്യാപക അവാര്‍ഡ് ഇല്യാസ് മാസ്റ്റര്‍ക്ക്

Malappuram

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

മലപ്പുറം: സംസ്ഥാന അധ്യാപക അവാര്‍ഡ് ഇല്യാസ് മാസ്റ്റര്‍ക്ക്. യു പി വിഭാഗത്തിലാണ് മഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് ഇല്യാസ് കാവുങ്ങല്‍ അവാര്‍ഡിന് അര്‍ഹനായത്. ആനക്കയം പെരിമ്പലം സ്വദേശിയാണ്. യു പി വിഭാഗത്തില്‍ ഇത്തവണ അഞ്ച് അധ്യാപകര്‍ക്കാണ് അവാര്‍ഡ്.

സെലക്ഷന്‍ കമ്മിറ്റി സ്‌കൂളില്‍ വന്ന് ക്ലാസ് കണ്ടും സെലക്ഷന്‍ കമ്മറ്റിക്ക് മുമ്പില്‍ ആദ്യഘട്ടത്തില്‍ മലപ്പുറത്തും അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരത്തും അവതരണം നടത്തിയായിരുന്നു തെരഞ്ഞെടുപ്പ് എന്നത് ഇത്തവണത്തെ വ്യത്യസ്തതയാണ്. ഒരുവിഭാഗത്തില്‍ അവാര്‍ഡ് നല്‍കുന്നവരുടെ എണ്ണം ഇത്തവണ 14 ല്‍ നിന്ന് അഞ്ചായി കുറച്ചു എന്നതും ഇത്തവണത്ത പ്രത്യേകതയാണ്.

വിദ്യാലയത്തിനകത്തും പുറത്തുമുള്ള ശാസ്ത്ര ജ്യോതിശാസ്ത്ര രംഗങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ശാസ്ത്രമേളകളില്‍ പലതവണ സംസ്ഥാന തലത്തില്‍ വരെ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം നേടിക്കൊടുക്കാന്‍ ഇല്യാസ് മാസ്റ്റര്‍ക്ക് സാധിച്ചിട്ടുണ്ട്. അധ്യാപകര്‍ക്കുള ശാസ്ത്ര പഠനോപകരണ മത്സരത്തില്‍ മൂന്നു തവണ സംസ്ഥാന തലത്തില്‍ വിജയിയായിട്ടുണ്ട് ഇല്യാസ്.

അഞ്ഞൂറിലധികം പരീക്ഷണങ്ങള്‍ ചെയ്യാവുന്ന ഒരു ഹോം ലാബ് ഇല്യാസിനു സ്വന്തമായുണ്ട്. ഇതിലെ സ്വയം നിര്‍മിച്ച ഉപകരണങ്ങളാണ് സ്വന്തം ക്ലാസുകളില്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഇവ സഹപ്രവര്‍ത്തകരും ഉപയോഗപ്പെടുത്തി വരുന്നു. ഇവ ഉപയോഗിച്ച് അഞ്ഞൂറിനു മീതെ പരീക്ഷണ വീഡിയോകള്‍ അധ്യാപക വിദ്യാര്‍ഥി സമൂഹത്തിനായി പങ്കുവെക്കാനും സാധിച്ചിട്ടുണ്ട്.

ഓരോ പാഠവും പഠിപ്പിക്കാന്‍ ഒരു ബിഗ് ഷോപ്പര്‍ നിറയെ ഉപകരണങ്ങളുമായാണ് ഇല്യാസ് മാസ്റ്റര്‍ ക്ലാസില്‍ പോകുന്നത്. കോവിഡ് കാലത്ത് വിക്ടേഴ്‌സ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യാനും സാധിച്ചിട്ടുണ്ട്. ടെക്ക് (TECH) മലപ്പുറം എന്ന ശാസ്ത്രാധ്യാപക കൂട്ടായ്മ രൂപീകരിച്ചു. അഞ്ഞൂറോളം ശാസ്ത്ര പഠനോപകരണ ശില്പശാലകള്‍ നടത്താനും നൂറോളം വിദ്യാലയങ്ങളില്‍ ശാസ്ത്ര പാര്‍ക്കുകള്‍ സ്ഥാപിക്കാനും ഈ കൂട്ടായ്മ വഴി സാധിച്ചു.

മാര്‍സ് (MAARS) എന്ന ജ്യോതിശാസ്ത്ര സംഘടനയുടെ രൂപീകരണത്തിലും സജീവ പങ്കാളിയായി. സ്വന്തം ടെലിസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ ആയിരത്തിലധികം വാനനിരീക്ഷണ ക്യാമ്പുകളിലൂടെ വിവിധ വിദ്യാലയങ്ങളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ആകാശഗോളങ്ങളെ അടുത്തു കണ്ടത്. സ്‌കൂളിലും Space Club വഴി മുന്‍ മാതൃകകളില്ലാത്ത പല പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു.

‘ശാസ്ത്രച്ചെപ്പ്’ എന്ന സ്വയം തയ്യാറാക്കിയ സൗജന്യ മൊബൈല്‍ ആപ്പിലൂടെ ശാസ്ത്രാധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നിരവധി വിഭവങ്ങള്‍ പങ്കു വെച്ചു വരുന്നു. കൊറോണക്കാലത്ത് ഏവര്‍ക്കും ഏറെ സഹായകമായിരുന്ന ഈ ആപ്പ്. അക്കാലത്ത് ഒന്നര ലക്ഷത്തിലധികം ആളുകള്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോഴും മുപ്പതിനായിരത്തോളം പേര്‍ അത് ഉപയോഗപ്പെടുത്തുന്നുണ്ട്.

31 വര്‍ഷത്തെ അധ്യാപന സര്‍വീസിനിടെ ശാസ്ത്ര പുസ്തകങ്ങളായ കഥ പറയും നക്ഷത്രങ്ങള്‍, മാജിക്കിലൂടെ ശാസ്ത്രം പഠിക്കാം, മാനത്തേക്കൊരു കിളിവാതില്‍ തുടങ്ങിയവ രചിച്ചിട്ടുണ്ട്. പത്രങ്ങളില്‍ ശാസ്ത്ര ജ്യോതിശാസ്ത്ര ലേഖനങ്ങള്‍ എന്നിവ എഴുതാനും എസ്.സി.ആര്‍.ടി.ഇക്ക് കീഴില്‍ ശാസ്ത്ര പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്സ്റ്റ് എന്നിവയുടെ രചനയില്‍ സജീവമായി പങ്കെടുക്കാനും സാധിച്ചു. SSA യും വിവിധ ഡയറ്റുകളും തയ്യാറാക്കിയ റിസോഴ്‌സ് പുസ്തകങ്ങളിലും സജീവ രചനാ പങ്കാളിയായി. ഒട്ടേറെ ശാസ്ത്രാധ്യാപക പരിശീലനങ്ങളില്‍ സംസ്ഥാന തല റിസോഴ്‌സ് പെഴ്‌സണ്‍ ആയും പ്രവര്‍ത്തിക്കാനായി.

2009ല്‍ സംസ്ഥാന SSA യുടെ ഗലീലിയോ അവാര്‍ഡ്, 2015ല്‍ ആള്‍ ഇന്ത്യ അവാര്‍ഡീ ടീച്ചേഴ്‌സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ അവാര്‍ഡ്, 2015ല്‍ സംസ്ഥാന പി.ടി.എ. യുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് എന്നിവയും ലഭിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റു വാങ്ങും. ഹബീബയാണു ഭാര്യ. ബാസിത്, വാരിസ്, ഇഖ്ബാല്‍, ഹസീബ് എന്നിവര്‍ മക്കളാണ്.