ഓര്‍മ്മ / ഇ ജെ ബാബു
(അന്തരിച്ച കാനം രാജേന്ദ്രനെ സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അനുസ്മരിക്കുന്നു)
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ ഇക്കൊല്ലം സെപ്തംബറിലാണ് കാനം സഖാവിനെ ഒടുവില്‍ കാണുന്നത്. ഉച്ചഭക്ഷണത്തിനായി യോഗം പിരിഞ്ഞ സമയത്ത് ഓഫീസില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ വിവരത്തെക്കുറിച്ചായിരുന്നു സഖാവിനറിയേണ്ടിയിരുന്നത്. ‘ബാബു എന്തായി കാര്യങ്ങളെല്ലാം? ‘ മുഖവുരയൊന്നുമില്ലാതെ അദ്ദേഹം എന്നോട് ചോദിച്ചു. അനാരോഗ്യം അലട്ടിയിരുന്നെങ്കിലും പാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ഇതൊന്നും അദ്ദേഹത്തെ തടഞ്ഞില്ല.
നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും ഉദ്ഘാടനത്തിന് സഖാവ് വരണമെന്നും ഞാന്‍ മറുപടി പറഞ്ഞു എന്റെ ക്ഷണം അദ്ദേഹം പൂര്‍ണ സന്തോഷത്തോടെയാണ് സ്വകരിച്ചത്. എന്നാല്‍ ഉദ്ഘാടന ചടങ്ങിലെത്താന്‍ അദ്ദഹത്തിന് കഴിഞ്ഞില്ല. സഖാവിന്റെ അസാന്നിധ്യം ഞങ്ങളെ ശരിക്കും സങ്കടപ്പെടുത്തി. ശരീരത്തെ ബാധിച്ചിരുന്ന രോഗത്തിന്റെ ഗൗരവം സഖാവ് ഉള്‍കൊണ്ടിരുന്നെങ്കിലും സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പൂര്‍ണ ആരോഗ്യത്തോടെയുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചു.

മാനന്തവാടിയിൽ നടന്ന ഒരു യോഗത്തിൽ കാനം രാജേന്ദ്രൻ
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവിയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ നേതൃത്വം അതിന് വിസമ്മതിച്ചത് ഈ ശുഭപ്രതീക്ഷയിലാണ്. നിര്‍ണായ ഘട്ടങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിലും പിന്‍തുടരുന്നതിലും സഖാവ് പ്രകടിപ്പിച്ച ധൈര്യം സകലരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പാര്‍ട്ടി ബന്ധുതയിലും പരിചയങ്ങളിലും ദീര്‍ഘ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത എനിക്ക് ഒരിളയ സഹോദരന്റെ സ്ഥാനം സഖാവ് തന്നു. ആദരവോടെ സാഖാവിന് യാത്രാമൊഴി ചൊല്ലുന്നു.