മതബോധനവും മതബോധ്യം നേടലും അനിവാര്യം

Kannur

വളപട്ടണം: അവരവരുടെ മതത്തെ പറ്റി പ്രമാണ ബോധ്യത്തോടെയുള്ള അറിവും അവബോധവുമുണ്ടെങ്കിലേ ധാര്‍മികവും സദാചാരപരവും സമാധാന പരവുമായ ജീവിതം സാധ്യമാവുകയുള്ളൂവെന്ന് കെ.എന്‍ എം മര്‍കസുദ്ദഅവയുടെ പ്രമാണ ബോധ്യത്തോടെ മതം പഠിപ്പിക്കുന്ന പഠന വേദിയായ സ്‌കൂള്‍ ഓഫ് ഇസ്ലാമിക് കോണ്‍ വൊക്കേഷനല്‍ സെറിമണി അഭിപ്രായപ്പെട്ടു.

മതബോധമോ മതബോധ്യമോയില്ലാതാകുമ്പോഴാണ് വഴി തെറ്റിപ്പോകുന്നതെന്നും ഇത്തരത്തിലുള്ളവരെയാണ് നിക്ഷിപ്ത താല്‍പര്യക്കാര്‍ ചൂഷണത്തിന്ന് വിധേയരാക്കുന്നതെന്നും ഇതിന് ശാസ്ത്രീയ രീതിയിലുള്ള മതബോധനം നേടുകയെന്നതാണ് പരിഹാരമെന്നും സെറിമണി ചൂണ്ടിക്കാട്ടി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയര്‍ കെ.ശബീന ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ ശംസുദ്ദീന്‍ പാലക്കോട് അദ്ധ്യക്ഷത വഹിച്ചു.

വളപട്ടണം ചാപ്റ്ററില്‍ നിന്ന് 4 ക്വാഡി സെമസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പഠിതാക്കള്‍ക്കുള്ള സാക്ഷ്യപത്രം വിതരണോദ്ഘാടനം കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം .കുഞ്ഞമ്മദ് മദനി നിര്‍വഹിച്ചു. പഠിതാക്കള്‍ തയ്യാറാക്കിയ ‘ഓര്‍മത്താളുകള്‍ 2’ വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശമീമ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ മൂന്നാമത്തെ കോണ്‍ വൊക്കേഷനല്‍ സെറിമണിയാണ് വളപട്ടണം റഹ് മ സെന്ററില്‍ നടന്നത്.2022 ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് 80 ചാപ്റ്ററുകളിലായി വിവിധ മേഖലകളിലുള്ള പ്രായം കുറഞ്ഞവരും മുതിര്‍ന്നവരുമടക്കം 2000ല്‍ പരം പഠിതാക്കളുണ്ട്.

അബ്ദുല്‍ ജബ്ബാര്‍ മൗലവി, ടി.എം. മന്‍സൂര്‍, കെ.പി. ഹസീന,ജാസ്മിന്‍ മുസ്തഫ, ഖദീജ യൂസുഫ്,അബ്ദുല്ലത്തീഫ് പോക്കറാട്ടില്‍, അബ്ദുല്ലത്തീഫ് പാറേമ്മല്‍, പി.ടി.പി. മുസ്തഫ, കെ.വി മഷ്ഹൂദ് വി.പി ജസ്‌ന ,വി സമീറ, ടി.എം സാഹിറ എന്നിവര്‍ പ്രസംഗിച്ചു.