മണിപ്പൂര്‍ കലാപവും കര്‍ണാടക തെരഞ്ഞെടുപ്പ് ഫലവും തിരിച്ചടിയായി; വിടരും മുമ്പേ കൊഴിഞ്ഞ് ബി ജെ പി അനുകൂല ക്രൈസ്തവ പാര്‍ട്ടി

Kerala

കോഴിക്കോട്: കേരളത്തിലെ ബി ജെ പി അനുകൂല ക്രൈസ്തവ പാര്‍ട്ടിക്ക് തുടങ്ങും മുമ്പെ ഒടുക്കം. പാര്‍ട്ടി രൂപീകരണ വേളയില്‍ വന്ന മണിപ്പൂരിലെ കലാപവും പിന്നീട് കര്‍ണാടകയില്‍ സംഘപരിവാര്‍ നേരിട്ട കനത്ത പരാജയവുമാണ് ബി ജെ പി അനുകൂല ക്രൈസ്തവ പാര്‍ട്ടിയുടെ അടിവേരറുത്തത്. കേരളത്തില്‍ ബി ജെ പിക്ക് ക്രൈസ്തവരുടെ ഇടയില്‍ സ്വാധീനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ഉണ്ടാക്കിയത്. എന്നാല്‍ വിടരും മുമ്പേ കൊഴിയുന്ന അവസ്ഥയാണ് പാര്‍ട്ടി ഉണ്ടാക്കിയത്. കേരളത്തില്‍ ഏറെ പ്രതീക്ഷവെച്ചിരുന്ന ബി ജെ പിക്ക് മണിപ്പൂരിലെ കലാപങ്ങള്‍ തിരിച്ചടിയായി. ഇതില്‍ നിന്നും കരകയറാനുള്ള ശ്രമത്തിനിടെയാണ് കര്‍ണാടകയില്‍ ബി ജെ പി തകര്‍ന്നടിഞ്ഞത്. ഇതോടെ പാര്‍ട്ടിയുണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്ക് തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ വിശ്വാസം നഷ്ടമാകുകയും ചെയ്തു.

മണിപ്പൂരിലെ ക്രിസ്ത്യന്‍ വിശ്വാസികളായ ഗോത്രവര്‍ഗക്കാര്‍ക്ക് നേരെ നടന്ന ആക്രമങ്ങളില്‍ക്ക് പിന്നില്‍ ആര്‍ എസ് എസും ഹിന്ദുത്വ ശക്തികളുമാണെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് അടക്കമുള്ള ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ തന്നെ കേരളത്തിലും ക്രൈസ്തവര്‍ക്കിടയിലും ബി ജെ പി ബന്ധത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനമുണ്ടായി. കേരളത്തിലെ പല ക്രൈസ്തവ മേലധ്യക്ഷന്‍മാരും മണിപ്പൂര്‍ കലാപത്തെയും അതില്‍ ആര്‍ എസ് എസിനുള്ള പങ്കിനെയും തള്ളിപ്പറഞ്ഞു. മണിപ്പൂരില്‍ മാത്രമല്ല യു പി യിലും, കര്‍ണ്ണാടകയിലും ചത്തീസ്ഗഡിലുമെല്ലാം ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ കേരളത്തിലെ ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ തള്ളിപ്പറഞ്ഞു കഴിഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ പാര്‍ട്ടിയുമായി മുന്നോട്ട് പോകുന്നത് എങ്ങിനെയെന്ന ചോദ്യം ഇതിനായി രംഗത്തിറങ്ങിയവര്‍ക്ക് തന്നെ ഉണ്ടായി.

കേരള കോണ്‍ഗ്രസ് മുന്‍ നേതാക്കളായ ജോണി നെല്ലൂര്‍, മാത്യുസ്റ്റീഫന്‍, പി എം മാത്യു, ജോര്‍ജ്ജ് മാത്യു എന്നിവരും കാഞ്ഞിരപ്പള്ളി മുന്‍ ആര്‍ച്ച് ബിഷപ്പ് മാത്യു അറക്കലുമാണ് കേരളത്തിലെ ക്രൈസ്തവ കൂട്ടുകെട്ടിന് ചുക്കാന് പിടിച്ചിരുന്നത്. കേന്ദ്രത്തിലെ ബി ജെ പി നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ യു ഡി എഫിന്റെ രാഷ്ട്രീയ അടിത്തറയെ ലക്ഷ്യമിട്ടായിരുന്നു പുതിയ ക്രൈസ്തവ പാര്‍ട്ടിയുമായി നീങ്ങിയത്. കേന്ദ്ര ബി ജെ പി നേതൃത്വവുമായി ഇവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു തിരുമാനത്തില്‍ എത്തുകയും ചെയ്തു. അങ്ങിനെയാണ് പുതിയ പാര്‍ട്ടി മുന്‍ ബി ജെ പി നേതാവ് വി വി അഗസ്റ്റിന്റെയും, മുന്‍ എം എല്‍ എ ജോണിനെല്ലൂരിന്റെയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടത്.

തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപഌനി റബറിന് 300 രൂപയാക്കിയാല്‍ ബി ജെ പിക്ക് എം പിയെ നല്‍കാമെന്ന് പറഞ്ഞത് ബി ജെ പിയുടെ കേരളാ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരുന്നു. ഇതില്‍ നിന്നുള്ള ആവേശം കൂടിയായിരുന്നു ക്രൈസ്തവ പാര്‍ട്ടി രൂപീകരണത്തിന് വേഗം കൂട്ടിയത്. എന്നാല്‍ സാഹചര്യം മാറിയതോടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു എന്ന് മാത്രമല്ല നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി പ്രതിസന്ധിയിലാവുകയും ചെയ്തു. ഒന്നുകില്‍ തുടങ്ങിയേടത്ത് തന്നെ അവസാനിപ്പിക്കുക, അല്ലങ്കില്‍ മറ്റേതെങ്കിലും മുന്നണിയില്‍ ചേക്കേറുക എന്ന ഗതികേടിലേക്കാണ് ഇപ്പോള്‍ പാര്‍ട്ടി എത്തിയിരിക്കുന്നത്. ഏതായാലും കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടു ബാങ്കിലുള്ള പ്രതീക്ഷ ബി ജെ പി കൈവിട്ട മട്ടാണ്. ക്രൈസ്തവ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ഉണ്ടാക്കിയ പുതിയ പാര്‍ട്ടിയുടെ നേതൃത്വമാകട്ടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയും ചെയ്യുകയും ചെയ്യുന്നു.