ലീപ് അംഗത്വ കാര്‍ഡ് പ്രകാശനവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആസ്ഥാന മന്ദിര ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും

Thiruvananthapuram

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കുന്ന ലീപ് അംഗത്വ കാര്‍ഡിന്റെ പ്രകാശനവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനവും ടെക്‌നോപാര്‍ക്കിലെ തേജസ്വിനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 11 ന് നിര്‍വഹിക്കും.

സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങളെ ലീപ് (ലോഞ്ച്, എംപവര്‍, ആക്‌സിലറേറ്റ്, പ്രോസ്പര്‍) കോവര്‍ക്കിംഗ് സ്‌പേയ്‌സുകളെന്ന് പുനര്‍നാമകരണം ചെയ്ത് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗത്വ കാര്‍ഡ് ലഭ്യമാക്കും.

ലീപ് അംഗത്വ കാര്‍ഡിലൂടെ എല്ലാ ലീപ് കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ സബ്‌സിഡിയോടെ ഉപയോഗിക്കാന്‍ കഴിയും. അംഗത്വ കാര്‍ഡിന് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, ഏയ്ഞ്ചല്‍ നിക്ഷേപകര്‍്, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് ലീപ് അംഗത്വ കാര്‍ഡ് ലഭിക്കും.

അനുയോജ്യമായ വര്‍ക്ക് സ്‌റ്റേഷനുകള്‍ മുന്‍കൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കെഎസ് യുഎമ്മിന്റെ എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം, ഹഡില്‍ ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള കെഎസ് യുഎമ്മിന്റെ എല്ലാ പരിപാടികളിലുള്ള പങ്കാളിത്തം, പരിപാടികളില്‍ പങ്കെടുക്കുന്നതിന് 25 ശതമാനം സബ്‌സിഡി, രാജ്യത്തുടനീളമുള്ള ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്റേണ്‍ഷിപ്പുകള്‍ക്കൊപ്പം ലഭിക്കുന്ന സാങ്കേതിക പരിശീലനം, സ്റ്റാര്‍ട്ടപ്പ് മാച്ച് മേക്കിംഗ് അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ ലീപ് അംഗത്വ കാര്‍ഡിലൂടെ ലഭിക്കും.

സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് ദിവസമാസ വ്യവസ്ഥയില്‍ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം. വര്‍ക്കം ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും.

സംസ്ഥാന വ്യാപകമായി ലീപ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്‌ധോപദേശം ലഭ്യമാക്കാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും പിന്തുണ നല്‍കാനുള്ള ശ്രമങ്ങളെ ഇത്തരം കേന്ദ്രങ്ങളിലൂടെ ശക്തിപ്പെടുത്താനാകും. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും അതുവഴി സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനും ലീപ് കേന്ദ്രങ്ങള്‍ അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്കല്‍ , ബിസിനസ് ഡവലപ്‌മെന്റ് സഹായം, ഫണ്ടിംഗ് അവസരങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കും. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള ഗ്രാന്റുകള്‍, വായ്പകള്‍, മാര്‍ക്കറ്റ് ആക്‌സസ്, മെന്റേഴ്‌സ് കണക്ട്, ഇന്‍വെസ്റ്റര്‍ കണക്ട് തുടങ്ങിയ കെഎസ്യുഎം പദ്ധതികളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.