പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

Crime

പമ്പ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. ഇടുക്കി മഞ്ചുമല സ്വദേശി വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ജോയി(സുരേഷ് 26)യാണ് പൊലീസ് പിടിയിലായത്. പമ്പ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

പതിനാലുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം മൂന്നുവര്‍ഷമായി കാട്ടില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു ജോയി എന്ന സുരേഷ്. 2020 നവംബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വെളുപ്പിന് പ്രാഥമിക ആവശ്യത്തിനായി വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പതുങ്ങി നിന്ന ജോയിയും സുഹൃത്ത് വണ്ടിപ്പെരിയാര്‍ സത്രം സ്വദേശി രതീഷും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒന്നാം പ്രതിയായ ജോയി കുട്ടിയുടെ മുഖം പൊത്തി ബലമായി പിടിച്ച് രതീഷിന്റെ സഹായത്തോടെയാണ് കാറില്‍ കയറ്റി വണ്ടിപ്പെരിയാറുള്ള ഇയാളുടെ വീട്ടില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

സംഭവം കുട്ടിയുടെ ബന്ധു പമ്പ പൊലീസ് സ്‌റ്റേഷനിലെത്തി അറിയിച്ചതിനെത്തുടര്‍ന്ന് എസ് ഐ രാജശേഖരന്‍ ഉണ്ണിത്താന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് റാന്നി ഡിവൈ എസ് പി അന്വേഷണം ഏറ്റെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിനും ദേഹോപദ്രവം ഏല്‍പിച്ചതിനും പീഡനത്തിനും പോക്‌സോ നിയമമനുസരിച്ചുള്ള വകുപ്പുകളും ബാലനീതി നിയമത്തിലെ വകുപ്പും കേസില്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തിയിരുന്നു.

പമ്പ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍, എസ് ഐമാരായ സുഭാഷ്, വിമല്‍, സി പി ഒമാരായ രതീഷ് കുമാര്‍, അരുണ്‍ ദേവ്, നിവാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. അതേസമയം കേസിലെ രണ്ടാം പ്രതി രതീഷ് ഒളിവില്‍ തുടരുകയാണ്.