ഓഷോവിന്‍റെ പുസ്തകങ്ങള്‍ കലര്‍പ്പുകളാണ്, വൈരുദ്ധ്യങ്ങളും ലൈംഗീകമായ കുറെ തമാശകളുമാണതില്‍

Articles

നിരീക്ഷണം / എസ് ജോസഫ്

ഓഷോവിന്റെ പുസ്തകങ്ങള്‍ കലര്‍പ്പുകളാണ്. പുസ്തകങ്ങളില്‍ വൈരുദ്ധ്യങ്ങളും കാണാം. കൂടെ ലൈംഗികമായ കുറെ തമാശകളും. അതു കൊണ്ട് ഞാനിപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ള പുസ്തകങ്ങള്‍ വായിക്കാറില്ല. വിപണി എങ്ങനെയാണ് പുസ്തക സങ്കല്പത്തെ തകര്‍ക്കുന്നത് എന്നതിന്റെ മാതൃകകളായി ഓഷോവിന്റെ പുസ്തകങ്ങളെ കാണാം.

ഓഷോവിന്റെ ആത്മകഥ വായിച്ചതോര്‍ക്കുന്നു. ചെറുപ്പത്തില്‍ ഏകാകിയായിരുന്നു അദ്ദേഹം എന്ന് അതില്‍ പറയുന്നുണ്ട്. ആത്മകഥയുടെ ആദ്യ ഭാഗങ്ങള്‍ എനിക്ക് ഇഷ്ടമായിരുന്നു. മറ്റൊരു പുസ്തകം ബുദ്ധ എന്ന പുസ്തകം ആയിരുന്നു. അത് നല്ല ഒരു പുസ്തകമാണ്. ബുദ്ധനെ അദ്ദേഹം ശരിക്കും മനസിലാക്കിയിട്ടുണ്ട്. ഞാനിതെല്ലാം ഇംഗ്ലീഷില്‍ ആണ് വായിച്ചത്. അതിമനോഹരമായ ഇംഗ്ലീഷാണ് ഓഷോവിന്റേത്. മാത്രമല്ല മനശ്ശാസ്ത്രം, ചരിത്രം, മതതത്വം, ഫിലോസഫി ഒക്കെ ഓഷോ ശരിക്കും മനസിലാക്കിയിട്ടുണ്ട് എന്ന് ആ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. സിദ്ധാര്‍ത്ഥ ഗൗതമന്റെ ജീവിതത്തിലെ മിത്തുകളെയും കഥകളെയും അദ്ദേഹം ധൈഷണികമായി അപഗ്രഥിക്കുന്നുണ്ട്.

മലയാളമാണെങ്കിലും ഇംഗ്ലീഷാണെങ്കിലും ലളിതമായ ഭാഷയേ എനിക്ക് മനസിലാകൂ. അതെന്റെ പരിമിതിയും ശക്തിയുമാണ്. ഇംഗ്ലീഷിലെ ക്രിയേറ്റീവ് പുസ്തകങ്ങള്‍ (കവിതകളും പെടും) വായിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. എന്നാല്‍ ചരിത്രം ,ഫിലോസഫി ,ചിത്രകല, സിനിമ, പോസ്റ്റു മോഡേണിസം , ശില്പകല എന്നിവയെ സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ പ്രയാസമേ ഇല്ല. ഞാനെഴുതുമ്പോള്‍ ചില കട്ടിയായ വാക്കുകള്‍ വിരളമായി വരാറുണ്ട് എന്ന് സമ്മതിക്കുന്നു. അത് പഠിച്ചു കൊണ്ടിരുന്നപ്പോള്‍ സംസ്‌കൃത ഭാഷ വളരെ ഇഷ്ടമായിരുന്നതിനാല്‍ വരുന്നതാണ്. ഓഷോ അഥവാ രജനീഷ് / ഭഗവാന്‍ രജനീഷ് ഭൂമിയില്‍ ജനിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല.

ഭൂമി സന്ദര്‍ശിച്ചു പോവുകയാണുണ്ടായത്. ഒരു ഭാവനാപരമായ പറച്ചിലാണിത്. കൊള്ളാം. അദ്ദേഹം നീഷെയെപ്പോലെ ഒരു ഫിലോ സഫര്‍ ആയിരുന്നുവോ ? അറിയില്ല. പക്ഷേ, ജ്ഞാനിയും അതിബുദ്ധിമാനുമായിരുന്നു അദ്ദേഹം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫിലോസഫി ടീച്ചര്‍ ആയിരുന്നു. ഒരു സെന്‍ ബുദ്ധിസ്റ്റ്, ജെയിന്‍, ഒരു അസറ്റിക് , ലൈംഗികതയെ സൗന്ദര്യവല്‍ക്കരിച്ച അവധൂതന്‍. പക്ഷേ ഞാന്‍ ശരിക്കും ഓഷോയെ ഇഷ്ടപ്പെടുന്നത് ബാവൂള്‍ എന്ന ചെറിയ പുസ്തകത്തിന്റെ പേരിലാണ്. ബാവുല്‍ ഗായകരെക്കുറിച്ചുളള ഒരു പുസ്തകമാണത്. അവരുടെ സംഗീതം , അലച്ചില്‍ , അന്വേഷണം , തീര്‍ത്ഥാടനം, നൃത്തം താളം, ധ്യാനാത്മകത എന്നിങ്ങനെ അദ്ദേഹം വിവരിക്കുന്നു. ഞാന്‍ ബാവുല്‍ സംഗീതത്തിന്റെ ചെറിയ ഒരു ആരാധകനാണ് . ലാലന്‍ ഫക്കീറിന്റെ ജീവിത കഥ പറയുന്ന മൊനേര്‍ മാനുഷ് ഞാന്‍ വായിച്ചിട്ടുണ്ട്. ആ സിനിമ കണ്ടിട്ടുണ്ട്. അത് എഴുതിയ ആളെയും കണ്ടിട്ടുണ്ട്. ബാവൂള്‍ എന്ന പുസ്തകം ഇംഗ്ലീഷ് അറിയാത്ത ഒരു ചങ്ങാതി വായിക്കാന്‍ കൊണ്ടുപോയി. കൊണ്ടു പോകേണ്ട എന്നു പറഞ്ഞതാണ്. ആദ്യമായി അത് വായിക്കാന്‍ അവന്‍ ഇംഗ്ലീഷ് പഠിക്കണം, പിന്നെ വേണം അത് വായിക്കാന്‍. അതിനാലാവാം തിരിച്ചു കിട്ടാന്‍ ഇത്രയധികം വൈകുന്നത് !