ഭാര്യ ജിമ്മില്‍ പോകന്നു, ഫാഷനില്‍ നടക്കുന്നു, മറ്റൊരുത്തിയെ കെട്ടി ഭര്‍ത്താവ്

Wayanad

സുല്‍ത്താന്‍ ബത്തേരി: ജിമ്മില്‍ പോകുകയും ഫാഷനില്‍ നടക്കുകയും ചെയ്യുന്നെന്ന് ആരോപിച്ച് യുവാവ് രണ്ടാം കെട്ട് കെട്ടി. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്നാരോപിച്ച് രംഗത്തെത്തിയ ഷഹാനയ്‌ക്കെതിരെയുള്ള ആരോപണങ്ങളിലാണ് ഭര്‍ത്താവ് അവള്‍ ജിമ്മില്‍ പോകുന്നെന്നും ഫാഷനില്‍ നടക്കുന്നെന്നും ആരോപിച്ചിരിക്കുന്നതായി പറയുന്നത്.

ഷഹാന പുതിയ ഫാഷനിലാണ് നടക്കുന്നതെന്ന് ഭര്‍ത്താവായ നായ്ക്കട്ടി സ്വദേശി അബൂബക്കര്‍ സിദ്ദിഖ് ആരോപിച്ചതായി പുറത്തുവരുന്നു. ഷഹാനയുമായി ഒരിക്കലും ഒത്തുപോകാന്‍ കഴിയില്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്. തനിക്കോ തന്റെ കുടുംബത്തിനോ താല്‍പര്യമില്ലാത്ത രീതിയിലാണ് ഷഹാനയുടെ നടപ്പും പ്രവര്‍ത്തികളുമെന്നും ആരോപിക്കുന്നു. അവള്‍ പതിവായി ജിമ്മില്‍ പോകാറുണ്ട്. കുടുംബത്തിന് ചേരാത്ത രീതിയിലാണ് അവളുടെ ജീവിതം. ഭര്‍ത്താവിനെയും കുടുംബത്തെയും അവള്‍ അനുസരിക്കാറില്ല. പുതിയ ഫാഷനില്‍ നടക്കുന്നതും അവളുടെ പതിവാണ്. ഇതൊക്കെയാണ് താനും ഷഹാനയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന ആരോപണങ്ങളാണ് ഭര്‍ത്താവ് ഉയര്‍ത്തിയതെന്നാണ് പുറത്തുവരുന്നത്.

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളും ഭര്‍തൃ വീടിന് മുന്നില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നതോടെയാണ് സംഭവം വാര്‍ത്തയായത്. വിവാഹമോചനം നേടാതെ ഭര്‍ത്താവായ നായ്ക്കട്ടി സ്വദേശി അബൂബക്കര്‍ സിദ്ദിഖ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭര്‍തൃവീടിന് മുന്നില്‍ ബഹളം വെക്കുകയായിരുന്നു. പൊലീസെത്തി ഇവരെ ശാന്തമാക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ അബൂബക്കര്‍ സിദ്ദിഖില്‍ നിന്നും വീട്ടുകാരില്‍ നിന്നും കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നെന്നാണ് ഷഹാന പറയുന്നത്. ഉപ്പ മരിച്ചതിന് ശേഷം ഭര്‍ത്താവും രണ്ടു സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും, ഇനി അവര്‍ക്ക് നല്‍കാന്‍ തന്റെ കയ്യില്‍ ഒന്നുമില്ലെന്നും യുവതി അറിയിച്ചു.

‘എന്റെ കൈയില്‍ ഇനിയൊന്നും കൊടുക്കാനില്ല. എല്ലാം ഞാന്‍ കൊടുത്തു. 37 പവനും മൂന്ന് ലക്ഷം രൂപയും കൊടുത്തു. ഭര്‍ത്താവ് വീട്ടില്‍ വന്നു നിരന്തരം ശല്യം ചെയ്യുകയാണ്. ഒന്നര വര്‍ഷമായി മാറി താമസിക്കുകയാണ്. ഇതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിച്ചു. നിയമപരമായി വിവാഹമോചനം നേടാതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി മകള്‍ക്ക് ചിലവിന് പോലും ഒന്നും തരുന്നില്ല’, ഷഹാന പറഞ്ഞു.