ശാരിയെ ഭര്‍ത്താവ് കൊന്നത് ക്രൂരമായി, ആദ്യം മദ്യം കുടിപ്പിച്ചു, അവശയായപ്പോള്‍ കഴുത്തില്‍ കുരുക്കിട്ടു

Malappuram

ചോറ്റാനിക്കര: ശാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ക്രൂരമായി. എരുവേലിയില്‍ പാണക്കാട്ട് (മാന്നുള്ളില്‍) വീട്ടില്‍ ഷൈജുവാണ് തന്റെ രണ്ടാം ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 25ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. അവശനിലയിലായ ശാരിയെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കി. മരണം ഉറപ്പാക്കാന്‍ ശാരി ധരിച്ച നൈറ്റി വായിലും മൂക്കിലും ചേര്‍ത്ത് അമര്‍ത്തി. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോളാണ് കുഴഞ്ഞുവീണെന്ന് പറഞ്ഞ് ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനായി അയല്‍വാസികളുടെ സഹായവും ഷൈജു തേടിയിരുന്നു.

മരിച്ച ശേഷമാണ് ശാരിയെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കണ്ട ആശുപത്രിയിലെ ഡോക്ടര്‍ക്ക് മരണത്തില്‍ സംശയം തോന്നിയിരുന്നു. വിവരം പൊലീസിനെ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തിന് നിര്‍ണായകമായി. ആദ്യം ഭാര്യ കുഴഞ്ഞുവീണെന്ന് പറഞ്ഞ ഷൈജു പൊലീസ് ചോദ്യം ചെയ്യലില്‍ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പറഞ്ഞത്.

വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങി ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെന്നും രക്ഷിക്കാന്‍ ഷാള്‍ മുറിച്ച് ശാരിയെ നാട്ടുകാരുടെ സഹായത്തോടെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് ഷൈജു പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഷൈജുവിന്റെ ആദ്യ ഭാര്യയുടെ സുഹൃത്തായിരുന്നു ശാരി. ഇരുവരുടെയും രണ്ടാംവിവാഹമാണ്.