കാമുകനെ കൊല്ലാന്‍ കൂട്ടുനിന്നു, ജാമ്യത്തിലിറങ്ങിയപ്പോള്‍ കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം കണ്ടെത്തി

Crime

ന്യൂദല്‍ഹി: കാമുകനെ കൊല്ലാന്‍ കൂട്ടുനിന്നു കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ കൊല്ലപ്പെട്ടു ദിവ്യയുടെ മൃതദേഹം കണ്ടെത്തി. കൊല ചെയ്യപ്പെട്ട് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി രണ്ടിന് ഗുഡ്ഗാവിലെ ഹോട്ടലിലാണ് ദിവ്യ കൊല്ലപ്പെട്ടത്. പഞ്ചാബിലെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമായിരിക്കെയാണ് കണ്ടെത്തിയിരിക്കുന്നത്.

ദിവ്യയെ കൊലപ്പെടുത്തിയതിന് ശേഷം ബിഎംഡബ്ല്യു കാറില്‍ പട്യാലയിലേക്കാണ് കൊണ്ടു പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് മൃതദേഹം എന്ത് ചെയ്തുവെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബിഎംഡബ്ല്യു കാറിലുണ്ടായിരുന്ന രണ്ട് പേരെ കണ്ടെത്താനും ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

സിറ്റി പോയിന്റ് ഹോട്ടലിലാണ് ദിവ്യ പഹുജ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111ാം നമ്പര്‍ മുറിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അന്ന് രാത്രി 10:45ന് മൂന്ന് പേര്‍ ദിവ്യയുടെ മൃതദേഹം വലിച്ചിഴക്കുന്നതും ഷീറ്റില്‍ പൊതിഞ്ഞ് ഹോട്ടലില്‍ നിന്ന് ബിഎംഡബ്ല്യു കാറിലേക്ക് കയറ്റുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

നേരത്തെ മുംബൈയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന വെടിവെപ്പില്‍ സന്ദീപ് കൊല്ലപ്പെട്ടത്. സന്ദീപിനെ കൊല്ലാന്‍ സഹായിച്ചെന്ന കേസില്‍ ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഏഴു വര്‍ഷം ജയിലില്‍ കിടന്ന ദിവ്യയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം ലഭിച്ചത് 2023 ജൂണിലാണ്. ജാമ്യം ലഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ കൊല്ലപ്പെടുന്നത്.