നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് ക്രെയിനിലിടിച്ച സംഭവത്തില്‍ ക്രെയിന്‍ ഡ്രൈവറെ പ്രതിയാക്കി പൊലീസ് കേസ്

Wayanad

പാലാ: നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് ക്രെയിനില്‍ ഇടിച്ച് അപകടമുണ്ടാക്കിയിട്ടും പോലീസ് ക്രെയിന്‍ ഡ്രൈവരെ പ്രതിയാക്കി കേസെടുത്തതായി പരാതി. ഇതു സംബന്ധിച്ച് മേലുകാവ് പോലീസിനെതിരെ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയതായി ക്രെയിന്‍ ഉടമ വിപിന്‍ ശശി, ക്രെയിന്‍ ഡ്രൈവര്‍ വെള്ളികുളം വലിയമംഗലം മനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 19നാണ് പരാതിക്കടിസ്ഥാനമായ സംഭവം. മുട്ടം – ഈരാറ്റുപേട്ട റോഡില്‍ ക്രെയിനുമായി വരുമ്പോള്‍ മേലുകാവ് കാത്തിരംകവല ഭാഗത്ത് വച്ച് അമിത വേഗതയിലും അശ്രദ്ധമായും വരുന്നതു കണ്ട് നിര്‍ത്തിയിട്ട ക്രെയിനില്‍ രണ്ടു കാറുകളെ മറികടന്നു വന്ന ബസ് ഇടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ മനോജ് തൊടുപുഴ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.

കെ എസ് ആര്‍ ടി സി യുടെ സ്വാധീനത്തിനു വഴങ്ങിയാണ് പോലീസ് കേസ് തനിക്കെതിരെ എടുത്തതെന്നും മനോജിന്റെ പരാതിയില്‍ തുടരുന്നു. അതേ സമയം മേലുകാവ് പൊലിസ് തയ്യാറാക്കിയ എഫ് ഐ ആറിലും നിയന്ത്രണം നഷ്ടമായ ബസ് ക്രെയിനില്‍ ഇടിക്കുകയായിരുന്നുവെന്നുവെന്ന് പറയുന്നുണ്ട്. സംഭവത്തിനു ദൃക്‌സാക്ഷികളായവരോട് പൊലീസ് മൊഴി എടുത്തെങ്കിലും പിന്നീട് മറ്റൊരാളെ സാക്ഷിയാക്കുകയാരുന്നുവെന്നും പോലീസ് മൊഴി രേഖപ്പെടുത്തിയ ദൃക്‌സാക്ഷി ജോസഫ് മാത്യു പറഞ്ഞു. അപകടത്തിനിടയാക്കിയ ബസ് മേലുകാവ് പോലീസ് സ്റ്റേഷനു സമീപം അലക്ഷ്യമായി പാര്‍ക്കു ചെയ്തതിനെത്തുടര്‍ന്നു ബസ്സില്‍ കാറ് പാഞ്ഞുകയറി അപകടം ഉണ്ടാകുകയും ചെയ്തതായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് ശരിയായ രീതിയില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. അപ്പുക്കുട്ടന്‍, പി ജെ ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.