അടിമുടി ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് അനുജയുടെ പിതാവ്

Alappuzha

ആലപ്പുഴ: അനുജയേയും കൂട്ടി മരണത്തിലേക്ക് കാറോടിച്ച് കയറ്റാന്‍ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിനിടെ അപകടത്തില്‍ ദുരൂഹത ആരോപിച്ച് അനുജയുടെ പിതാവ് രംഗത്ത്. അനുജയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ രവീന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. നൂറനാട് പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.

അനുജയെ ഹാഷിം ഭീഷണിപ്പെടുത്തിയാണ് ട്രാവലറില്‍ നിന്ന് ഇറക്കിയതെന്നും തുടര്‍ന്ന് ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ട് വരണം എന്നാണ് ആവശ്യം.

വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയില്‍ വച്ച് അനുജയെ ഹാഷിം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്. ട്രാവലറില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ അനുജയോട് ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സഹപ്രവര്‍ത്തകരായ അധ്യാപകരുടെ വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്. അനുജയുടെയും ഹാഷിമിന്റെയും ബന്ധുക്കളുമായും പൊലീസ് സംസാരിക്കുന്നുണ്ട്.