ഹരിയാനയില്‍ ബി ജെ പി അധികാരത്തിന് പുറത്തേക്ക്, മൂന്ന് സ്വതന്ത്രര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

India

ദില്ലി: ബി ജെ പി ഹരിയാനയില്‍ അധികാരത്തില്‍ നിന്നും പുറത്തേക്ക്്. സര്‍ക്കാറിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് കേവല ഭൂരിപക്ഷം നഷ്ടമായത്. 90 അംഗ നിയമസഭയില്‍ കേവലഭൂപരിപക്ഷത്തിന് വേണ്ടത് 46 പേരുടെ പിന്തുണയാണ്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാറിന് പിന്തുണയ്ക്കുന്നത് 42 പേര്‍ മാത്രമാണ്. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. ബിജെപി സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാന്റെയും നേതൃത്വത്തില്‍ ആണ് എം എല്‍ എമാര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 34 ആയി. സ്വതന്ത്രരുടെ പിന്തുണ പോയതോടെ ബി ജെ പി സര്‍ക്കാരിന്റെ ഭൂരിപക്ഷവും നഷ്ടമായി. എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കില്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാകുക. അതിനാല്‍ തന്നെ ഇനിയുള്ള നീക്കവും ബി ജെ പി സര്‍ക്കാരിന് നിര്‍ണായകമായിരിക്കുകയും ചെയ്യും.

അതിനിടെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബി ജെ പി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിന്തുണച്ച പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.