ശബരിപ്പാത; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിക്കണം: പി.സി.തോമസ്

Kottayam

കോട്ടയം: ശബരിപ്പാതയ്ക്കു വേണ്ടിയുള്ള ചെലവിന്റെ പകുതി എടുക്കാം എന്നു സമ്മതിച്ച കേരള സർക്കാർ, അതിനു വേണ്ടി കടം എടുക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തിൽ കിടന്നുരുളാതെ, കേരള മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രധാനമന്ത്രിയുമായി സംസാരിച്ച് ഈ വൻ പദ്ധതി നടപ്പാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്.

ഈ പദ്ധതി കേന്ദ്രസർക്കാരിന്റെയും ലോക്സഭയുടെയും മുന്നിൽ ആദ്യമായി 1989 ഡിസംബർ മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. താനാണ് അത് അവതരിപ്പിച്ചത് എന്ന് തോമസ് പറഞ്ഞു. ഏതാണ്ട് 9 കൊല്ലങ്ങൾ കൊണ്ടാണ് എല്ലാ അനുമതികളും നേടിയെടുക്കാൻ കഴിഞ്ഞത്. എന്നാൽ ഇത്രയും നാളായിട്ടും അതു സംബന്ധിച്ചുള്ള പണികൾ പൂർത്തിയാക്കാൻ പറ്റുന്നില്ല. അങ്കമാലി മുതൽ കാലടി വരെ റെയിൽ പാത ഇടുന്നത് ഒഴിച്ചുള്ള പണി തീർന്നിട്ട് ഏറെ വർഷങ്ങളായെങ്കിലും, ഈ പദ്ധതി വെറുതെ ആയിപ്പോയ മട്ടിലാണ് ഇപ്പോഴും കിടക്കുന്നത്. തുക എടുക്കുന്നത് സംബന്ധിച്ച് കേരളത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ വ്യക്തത വേണമെന്നും, നമ്മൾ സമ്മതിച്ചത് അനുസരിച്ചുള്ള തുക കൊടുത്ത് അടിയന്തരമായി പദ്ധതി സംബന്ധിച്ചുള്ള പൂർണ്ണത വരുത്തുവാൻ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിമായും വേണ്ടിവന്നാൽ റെയിൽവേ മന്ത്രിയുമായും സംസാരിക്കുന്നത് ഉചിതമായിരിക്കും എന്നും, ഉടൻതന്നെ ഈ കാര്യം ചെയ്യണമെന്നും തോമസ് അഭ്യർത്ഥിച്ചു.