ഭരണഘടന സ്ഥാപനങ്ങളെ സംഘപരിവാറിന്‍റെ ഉപകരണങ്ങളാക്കി മാറ്റുന്ന നിലപാട് അവസാനിപ്പിക്കുക: ഐ.എസ്.എം

Kozhikode

കോഴിക്കോട്: മതസ്വാതന്ത്ര്യത്തിനുള്ള അവകാശമടക്കം ഭരണഘടനാ വ്യവസ്ഥകളെ ലംഘിക്കുന്ന വഖഫ് ഭേദഗതി ബിൽ വീണ്ടും പാർലമെൻ്റിലെത്തുമെന്നുറപ്പായി. വഖഫ് ഭൂമിക്കുള്ള സംരക്ഷണം നഷ്ടപ്പെടുകയും അവ അന്യാധീനപ്പെടുകയും ചെയ്യും ഇതിലൂടെ ന്യൂനപക്ഷങ്ങളുടെ ഭരണഘടന അവകാശങ്ങൾ ഇല്ലാതാക്കാനാണ് ജോയിന്റ് പാർലമെന്റ് കമ്മറ്റിയെ ദുരുപയോഗപ്പെടുത്തുന്നതിലൂടെ സംഘപരിവാർ ലക്ഷ്യം വെക്കുന്നതെന്ന് ഐ എസ് എം ജനറല്‍ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.

കമ്മറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ നിർദ്ദേശിച്ച 44 നിർദേശങ്ങൾ തള്ളിക്കളയുകയും ഭരണപക്ഷം നിർദ്ദേശിച്ച 14 ഭേതഗതികൾ അംഗീകരിക്കുകയും ചെയ്തതിലൂടെ കമ്മിറ്റിയുടെ വിശ്വാസ്യതയും സുതാര്യതയും ഇല്ലാതാക്കുകയാണ് ചെയ്തത്. ഭരണഘടന സ്ഥാപനങ്ങളെ സംഘപരിവാറിന്റെ ഉപകരണങ്ങളാക്കി മാറ്റുന്ന നിലപാട് അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്.

മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക സേവന പ്രവർത്തനങ്ങളെ ദുർബലമാക്കാനും ന്യൂനപക്ഷങ്ങളെ പാർശ്വവൽക്കരിക്കാനുമുള്ള തന്ത്രപരമായ ശ്രമമാണ് ഈ വഖഫ് ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സാമൂഹിക വളർച്ച ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് അജണ്ടകളുടെ ഭാഗം കൂടിയാണ് ഇത്.

അതിനാൽ പ്രതിപക്ഷ സഖ്യത്തിൻ്റെ രാഷ്ട്രീയമായ കരുത്തും ഐക്യവും പോരാട്ടവുമാണ് ഇന്ത്യയിലെ മതനിരപേക്ഷ പക്ഷം, വിശിഷ്യാ മുസ്‌ലിം ന്യൂനപക്ഷം ഇപ്പോൾ പ്രതീക്ഷിക്കുന്നത്. നിയമപരമായ പോരാട്ടം തുടരുമെന്ന പ്രതിപക്ഷ കക്ഷികളുടെ തീരുമാനം ആശ്വാസകരമാണെന്നും അതിന് തുടർച്ചകളുണ്ടാവട്ടെയെന്നും ഷുക്കൂർ സ്വലാഹി പ്രത്യാശ പ്രകടിപ്പിച്ചു.
(ജന.സെക്രട്ടറി, ഐ. എസ്. എം കേരള)