അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് 20കാരിയെ കോളേജില്‍ നിന്ന് കൂട്ടികൊണ്ടുപോയി അയല്‍വാസികള്‍ ക്രൂര ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; രണ്ട് പ്രതികള്‍ അറസ്റ്റില്‍

Idukki

ഇടുക്കി: കുമളിയിൽ 20കാരിയെ ലോഡ്ജ് മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശികളായ പ്രജിത്ത്, കാർത്തിഷ് കുമാർ എന്നിവരാണ് പിടിയിലായത്.

സംഭവത്തിനുശേഷം രണ്ടുപേരും അയൽ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു. ഫെബ്രുവരി 11ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. വണ്ടിപ്പെരിയാറിന് സമീപത്തുള്ള തേയിലത്തോട്ടത്തിൽ താമസിക്കുന്ന യുവതി കുമളിയിലെ സ്വകാര്യ കോളേജിൽ പഠിക്കുകയായിരുന്നു.

സംഭവ ദിവസം അയല്‍വാസിയായ പ്രജിത്ത് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്നറിയിച്ചു. തുടര്‍ന്ന് യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കുമളി റോസാപ്പൂകണ്ടത്തിലെ ലോഡ്ജില്‍ എത്തിച്ചു. ഈ സമയം പ്രജിത്തിന്റെ സുഹൃത്ത് കാര്‍ത്തിഷ് മുറിയിലുണ്ടായിരുന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി എതിര്‍ത്തു. വഴങ്ങാതെ വന്നപ്പോള്‍ അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. പ്രജിത്താണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. കൂട്ടാളിയായ കാര്‍ത്തിഷ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് കാര്‍ത്തിഷും പീഡിപ്പിച്ചു.

പിന്നീട് പെൺകുട്ടിയെ കുമളിയിൽ നിന്നും വീട്ടിലെത്തിച്ചു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം എസ്റ്റേറ്റ് തൊഴിലാളികളായ പ്രതികൾ ജോലിയിലേക്ക് മടങ്ങി. ദൃശ്യങ്ങൾ വീട്ടുകാരെ കാണിച്ച് പൊലീസിൽ പരാതി നൽകരുതെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പെൺകുട്ടിയും മാതാപിതാക്കളും കുമളി പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾ നാടുവിട്ടു.

ഒന്നാം പ്രതിയായ പ്രജിത്തിനെ തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും രണ്ടാം പ്രതി കാർത്തിഷിനെ ഹൊസൂരിൽ നിന്നുമാണ് പിടികൂടിയതെന്ന് കുമളി എസ്എച്ച്ഒ പിഎസ് സുജിത്ത് പറഞ്ഞു.