ഭൂമിയിൽ അതിക്രമിച്ചു കയറുന്ന വന്യജീവിയെ വെടിവെയ്ക്കാൻ കർഷകന് അവകാശമുണ്ട്: രാഷ്ട്രീയ ലോക് മോർച്ച

Idukki

ഇടുക്കി : കൃഷിഭൂമിയിൽ അതിക്രമിച്ചു കയറുന്ന വന്യജീവികളെ തങ്ങളുടെ സ്വയരക്ഷക്കായി വേണ്ടിവന്നാൽ വെടിവെച്ചു കൊല്ലാൻ കൃഷിക്കാരന് അവകാശമുണ്ടെന്ന് എൻഡിഎ ഘടക കക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തു.

1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് പ്രകാരം മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യ ജീവികൾ ജനവാസ കേന്ദ്രങ്ങളിൽ അതിക്രമിച്ചു കയറിയാൽ അവയെ കൊല്ലാൻ വ്യക്തികൾക്ക് അനുവാദമുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിനു വേണ്ടി പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ, ജനറൽ സെക്രട്ടറിമാരായ കെ വി ദാമോദരൻ, എ ബാലകൃഷ്ണൻ, റോണി മാത്യു, ട്രഷറർ സുധീഷ് രവി എന്നിവർ ഒപ്പിട്ട പ്രസ്താവന ചൂണ്ടിക്കാട്ടി.

സ്വന്തം കൃഷിയിടത്തും ഭവനത്തിലും ജീവഭയമില്ലാതെ സ്വസ്ഥമായി ജീവിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം കൂടിയാണ് 1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് ഉറപ്പു നൽകുന്നതെന്ന് പാർട്ടി വ്യക്തമാക്കി.

തങ്ങളുടെ ഭൂമിയിൽ അതിക്രമിച്ചു കടക്കുന്ന വന്യ ജീവികളെ ജീവരക്ഷക്കായി വെടിവെച്ചോ അല്ലാതെയോ കൊല്ലാൻ 11 (2) വകുപ്പ് അനുമതി നൽകുന്ന സാഹചര്യത്തിൽ പ്രസ്തുത അധികാരം ഉപയോഗിക്കാൻ പശ്ചിമഘട്ട മേഖലയിലെ കർഷകർക്ക് അവകാശമുണ്ടെന്ന് പ്രസ്താവന പറയുന്നു.

ഇക്കാര്യം ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. സ്വയരക്ഷക്കായി ഈ അവകാശം ഉപയോഗിക്കാനും സുരക്ഷിതരായി ജീവിക്കാനും ജനങ്ങളെ ബോധവാന്മാരാക്കേണ്ട ബാദ്ധ്യത രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.

അതിനു പകരം സംസ്ഥാന ഭരണകൂടവും വനം വകുപ്പും വ്യാപകമായി നുണപ്രചരണം നടത്തി പശ്ചിമഘട്ട – മലയോര മേഖലയിലെ കർഷകരെയും സാധാരണക്കാരെയും നിരന്തരം ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എല്ലാവരും കണ്ടു നിൽക്കുകയാണ്. ഈ ഭീരുത്വവും ചതിയും ജനങ്ങൾ തിരിച്ചറിയണം.

1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് ഓരോ സാധാരണ പൗരനും ഉറപ്പു നൽകുന്ന, അവനു ഭീതിയില്ലാതെ ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കുന്നതിനായി, ഈ മേഖലയിൽ താമസിക്കുന്ന കർഷകർക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസു നൽകണമെന്ന് രാഷ്ട്രീയ ലോക് മോർച്ച ആവശ്യപ്പെട്ടു.

അപേക്ഷിക്കുന്ന ഓരോ കർഷകനും തോക്ക് ഉപയോഗിക്കാൻ സർക്കാർ ലൈസൻസ് നൽകണം. ലൈസൻസിന് അപേക്ഷകൻ്റെ ഭൂമിയുടെ വലുപ്പച്ചെറുപ്പമോ വിസ്തൃതിയോ പരിഗണിക്കാൻ പാടില്ല. മനുഷ്യജീവനേക്കാൾ വലുതല്ല മറ്റൊന്നുമെന്ന് ഒരു ഭരണകൂടവും മറക്കരുത്.

തോക്ക് ഉപയോഗിക്കാൻ ലൈസൻസിന് അപേക്ഷിച്ചിട്ട് അത് നിഷേധിക്കപ്പെടുന്ന ഒരു കർഷകന് പിന്നീട് വന്യജീവിയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടാൽ, അതുമൂലം ആ കർഷകന് ഉണ്ടാകുന്ന മുഴുവൻ നഷ്ടവും ലൈസൻസ് നിഷേധിച്ച ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാൻ വ്യവസ്ഥ ചെയ്യണമെന്ന നിർദ്ദേശം രാഷ്ട്രീയ ലോക് മോർച്ച മുന്നോട്ടു വെച്ചു.

തോക്ക് ലൈസൻസിനായി അധികൃതർക്ക് വന്യ ജീവികളുടെ ശല്യമുള്ള മലയോര മേഖലയിലെ മുഴുവൻ കർഷകരും ഉടൻതന്നെ അപേക്ഷ നൽകണമെന്ന് രാഷ്ട്രീയ ലോക് മോർച്ച കർഷകരോട് ആഹ്വാനം ചെയ്തു.

തോക്ക് ഉപയോഗിക്കാൻ ലൈസൻസ് കിട്ടുന്ന കർഷകൻ തൻ്റെ പറമ്പിൽ കയറുന്ന വന്യജീവികളെ നിഷ്കരുണം വെടിവെച്ചു കൊല്ലണമെന്നു തന്നെയാണ് രാഷ്ട്രീയ ലോക് മോർച്ചയുടെ അഭിപ്രായമെന്നു പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.

വന്യമൃഗം വെടികൊണ്ട് വീണാലുടനെ അക്കാര്യം ഫോറസ്റ്റ് അധികൃതരെ അറിയിക്കേണ്ടതുണ്ട്. അതേ സമയം, ഒരുകാരണവശാലും ചത്തു വീഴുന്ന മൃഗത്തിന്റെ മാംസമോ ശരീര ഭാഗങ്ങളോ ഭക്ഷണത്തിനായോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായോ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ലന്ന് പാർട്ടി മുന്നറിയിപ്പു നൽകി. അങ്ങനെ ചെയ്യുന്നത് കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെടും. വന്യജീവിയെ കൊന്നതിൻ്റെ മോട്ടീവ് സ്വരക്ഷയായിരുന്നില്ല എന്നു വ്യാഖ്യാനിക്കാൻ വനം വകുപ്പ് അധികൃതർക്കു കഴിയും.

ചത്തുവീഴുന്ന ജീവിയുടെ ശരീരം പോസ്റ്റ് മോർട്ടം ചെയ്യേണ്ടതും മറവു ചെയ്യേണ്ടതും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അതിനാൽ കർഷകർ അക്കാര്യത്തിൽ യാതൊരുവിധ റിസ്കും എടുക്കേണ്ടതില്ലെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. വന്യ ജീവികളുടെ ശല്യമുള്ള മലയോര മേഖലയിലെ മുഴുവൻ കർഷകരും ഇക്കാര്യത്തിൽ ബോധവാന്മാരാകേണ്ടതുണ്ട്.

ജീവസുരക്ഷക്കായി സ്വന്തം ഭൂമിയിൽ കാട്ടുമൃഗത്തെ വെടിവെച്ചിടുന്ന ഏതെങ്കിലും ഒരു കർഷകനെതിരെ ഫോറസ്റ്റ് അധികൃതർ കേസെടുത്താൽ രാജ്യത്തെ ഏറ്റവും ഉന്നത നീതിപീഠത്തിൽ പോയിട്ടായാലും ആ കർഷകനു നിയമപരമായി നീതിവാങ്ങിക്കൊടുക്കാൻ പൗരാവകാശബോധമുള്ള ഒരു കർഷക പാർട്ടി എന്ന നിലയിൽ രാഷ്ട്രീയ ലോക് മോർച്ച ഇടപെടുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.