കല്പറ്റ: തുരങ്കപ്പാത പദ്ധതി കോർപ്പറേറ്റ് കൊള്ള നടത്താൻ വേണ്ടിയുള്ള പദ്ധതിയാണെന്ന് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ. ജനങ്ങളുടെ നികുതിപ്പണം വ്യവസ്ഥാപിത വിരുദ്ധമായി വാരിയെറിഞ്ഞ് ഭൂമിയേറ്റെടുത്തത് അധികാര ദുർവിനിയോഗമാണ്. തുടക്കത്തിൽ വയനാടിൻ്റെ വികസനത്തിനുള്ള അവസാനത്തെ വണ്ടിയെന്നും അത്യാസന്ന നിലയിൽ ചികിത്സ തേടിപ്പോകുന്ന രോഗികൾക്ക് എളുപ്പത്തിൽ കോഴിക്കോട്ടേക്ക് എത്തിച്ചേരാനുള്ള വഴിയെന്നും ആസൂത്രിതമായ പ്രചാരണം വന്നു. ഇന്നത് കർണ്ണാടകത്തെ കൂട്ടിയോജിപ്പിക്കാനുള്ള പാതയായി. എന്നാലിതൊന്നും ആവശ്യമില്ല പകരം നമുക്കൊരു മെഡിക്കൽ കോളജ് അനുവദിക്കൂ എന്ന് വയനാട്ടിലെ പരിസ്ഥിതി- സാമൂഹ്യ-മനുഷ്യാവകാശ സംഘടനകൾക്കൊപ്പം പാർട്ടിയും പ്രചാരണ പ്രക്ഷോഭ പരിപാടികൾ നടത്തി. നാഷണൽ ഹൈവെയുടെ അതേ ദുർഗതി തന്നെയാണ് ഈ പദ്ധതിയെയും കാത്തിരിക്കുന്നത്. പരിസ്ഥിതി സംഘടനകൾ ഇതിൻ്റെ നിയമസാധുത കോടതിയിൽ ചോദ്യം ചെയ്യുന്നുണ്ട്. വയനാട് ഇരട്ട തുരങ്ക പദ്ധതി പുരോഗതിയുടെ പ്രതീകമല്ല, മറിച്ച് ഒരു ദുരന്തമാണ്. വഞ്ചന, പരിസ്ഥിതി ജാഗ്രതയില്ലാത്ത വികസന ഭ്രാന്ത്, ജീവന്റെയും ഉപജീവനമാർഗത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും നാശം എന്നിവയുടെ മുകളിൽ യഥാർത്ഥ വികസനം കെട്ടിപ്പടുക്കാൻ കഴിയില്ല. ഈ പദ്ധതി മുന്നോട്ട് പോയാൽ, പരിസ്ഥിതി അനുമതികൾ വെറും ഔപചാരികതകളായി ചുരുക്കപ്പെടുകയും, നിയന്ത്രണ സ്ഥാപനങ്ങൾ നാശത്തിന്റെ സഹായികളായി പ്രവർത്തിക്കുകയും, പുരോഗതിയുടെ മറവിൽ പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾ ന്യായീകരിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ ഒരു അവസ്ഥയിലേക്ക് അത് നയിക്കും. ചോദ്യമിതാണ്: കേരളത്തിന് ഈ തുരങ്കം ആവശ്യമുണ്ടോ, മറിച്ച് അതിന്റെ അംഗീകാര സമിതി പോലും സുരക്ഷിതമല്ലെന്ന് കരുതുന്ന ഒരു പദ്ധതിക്ക് പരിഹരിക്കാനാവാത്ത ദോഷം വരുത്താൻ കേരളം തയാറാകേണ്ടതുണ്ടോ എന്നതാണ്.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ.ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.