കോയമ്പത്തൂര്‍ സ്‌ഫോടന കേസ്: അബ്ദുള്‍ നാസര്‍ മഅ്ദനിയെ വെറുതെ വിട്ടു

News

കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ 25 വര്‍ഷത്തിന് ശേഷം വെറുതെവിട്ടു. കോയമ്പത്തൂരില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസിലാണ് കോടതി നടപടി.

മഅ്ദനിയെക്കൂടാതെ മൂന്നുപേരെയും കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി 3 ജഡ്ജി മധു വെറുതെവിട്ടു. ഒന്നാം പ്രതി കോഴിക്കോട് മാറാട് ബീച്ച് റോഡില്‍ വാട്ടര്‍ ടാങ്കിനു സമീപം നടുവട്ടം കോബോളിപ്പറമ്പ് വീട്ടില്‍ എ ടി മുഹമ്മദ് അശ്‌റഫ്, രണ്ടാം പ്രതി പയ്യാനക്കല്‍ പന്നിയങ്കര മുല്ലവീട്ടില്‍ എം വി സുബൈര്‍, മൂന്നാം പ്രതി മലപ്പുറം നിലമ്പൂര്‍ സ്വദേശി അയ്യപ്പന്‍, നാലാംപ്രതി അബ്ദുന്നാസിര്‍ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്.

മഅ്ദനിക്കു വേണ്ടി അഡ്വ. എം അശോകനും മറ്റു മൂന്നുപേര്‍ക്കു വേണ്ടി അഡ്വ. കെപി മുഹമ്മദ് ശരീഫുമാണ് ഹാജരായത്. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. കോഴിക്കോട് സ്വദേശി നൂഹ് എന്ന മാങ്കാവ് റഷീദിനെതിരായ കേസ് നടപടികള്‍ കോടതിയുടെ പരിഗണനയിലാണ്.