റസാഖ് പയമ്പ്രോട്ടിന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

കോഴിക്കോട്: സാംസ്‌ക്കാരിക പ്രവര്‍ത്തകനും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി മുന്‍ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ടിനെ പിറന്നാള്‍ ദിനത്തില്‍ പുളിക്കല്‍ പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് മലപ്പുറം ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജൂണ്‍ 14ന് തിരൂര്‍ പി. ഡബ്ല്യൂ, ഡി. റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

വീടിനുസമീപത്തെ പ്ലാസ്റ്റിക് മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിനെതിരെ പഞ്ചായത്ത് നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രത്തിനെതിരെ നല്‍കിയ പരാതികളും രേഖകളുമടങ്ങിയ ബാഗ് കഴുത്തില്‍ തൂക്കിയിട്ടിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യസംസ്‌ക്കരണത്തിനെതിരെ ഒറ്റയാള്‍ സമരത്തിലായിരുന്നു റസാഖ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.