റബ്ബര്‍ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണം: ആര്‍ ജെ ഡി

Kottayam

കോട്ടയം: റബര്‍ കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവില്‍ ഉത്പാദന ചെലവുപോലും ലഭിക്കാതെ റബ്ബര്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. കേന്ദ്രവും കേരളവും ഭരിക്കുന്ന സര്‍ക്കാരുകള്‍ റബ്ബര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും താങ്ങുവില നിശ്ചയിച്ച് റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അപകടത്തിലേക്ക് നയിച്ച സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെ അതികഠിന വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ശിക്ഷിക്കണം. റെയില്‍വേ അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തെരഞ്ഞെടുത്ത റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് സംസ്ഥാന വ്യാപകമായി ജൂണ്‍ ആറിന് വൈകുന്നേരം മാര്‍ച്ചും ധര്‍ണ്ണയും നടത്തും. കോട്ടയം ജില്ലയില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലും ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തുവനും യോഗം തീരുമാനിച്ചു.

ഏറ്റുമാനൂര്‍ മണ്ഡലത്തിലെ അതിരമ്പുഴ പി എച്ച് സി യില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം അനുവദിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ ജില്ലാ ഭാരവാഹികള്‍ക്ക് മണ്ഡലം കമ്മിറ്റിയുടെ ചാര്‍ജുകള്‍ വിഭജിച്ചു കൊടുത്തു. ജിഷാ വി നായരെ രാഷ്ട്രീയ മഹിളാ ജനതാദള്‍ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു.

ഏറ്റുമാനൂര്‍ പാലക്കുന്നേല്‍ ടൂറിസ്റ്റ് ഹോം ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ല പ്രസിഡന്റ് മാന്നാനം സുരേഷ് അധ്യക്ഷത വഹിച്ചു. രാംദാസ് തലയോലപ്പറമ്പ്, ബാബു ചെറിയാന്‍, ടോമി ജോസഫ്, അനില്‍കുമാര്‍ മൂലക്കുന്നേല്‍, സോജന്‍ ഇല്ലിമൂട്ടില്‍, ഭരത് എബ്രഹാം, പ്രിയന്‍ ആന്റണി,
ഷിഹാബുദ്ദീന്‍ കാഞ്ഞിരപ്പള്ളി, ജിമ്മി ജേക്കബ്, നിഷാ വി നായര്‍, പ്രദീപ് ജോസഫ്, അപ്പച്ചന്‍ കോട്ടയം എന്നിവര്‍ പ്രസംഗിച്ചു.