മാത്തോട്ടം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു; ജനകീയ ആരോഗ്യനയം മാതൃകാപരം: മന്ത്രി മുഹമ്മദ് റിയാസ്

Kozhikode

കോഴിക്കോട്: സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേരളത്തിന്റെ ജനകീയ ആരോഗ്യ നയം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാത്തോട്ടം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുജനാരോഗ്യ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചേര്‍ത്തുപിടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം. സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വരെയുള്ള ആരോഗ്യ ശൃംഖലയെ നല്ല രീതിയിലാണ് മെച്ചപ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് ആദ്യം ആശ്രയിക്കാന്‍ കഴിയുന്ന ആശ്വാസ കേന്ദ്രങ്ങളാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററുകളെന്നും ആരോഗ്യപരിപാലന രംഗത്ത് കോഴിക്കോട് കോര്‍പ്പറേഷന്‍ നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്റെ വിവിധ വാര്‍ഡുകളിലായി 24 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററുകളാണ് ആരംഭിക്കുന്നത്. ഇതില്‍ രണ്ടാമത്തെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററാണ് വാര്‍ഡ് 53ല്‍ മാത്തോട്ടത്ത് ആരംഭിച്ചത്. ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ, നികുതി അപ്പീല്‍ സ്ഥിരം സമിതി ചെയര്‍മാന്‍ പി കെ നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ വാടിയില്‍ നവാസ്, കെ രാജീവ്, ടി കെ ഷമീന, കൊല്ലരത്ത് സുരേഷ്, ഗിരിജ ടീച്ചര്‍, ടി രജനി, മെഡിക്കല്‍ ഓഫീസര്‍ ദീപ, എ.വി. റഷീദ് അലി, ടി.വി. റഫീഖ് വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
നഗരസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി സ്വാഗതവും സീനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ടി സുബൈദ നന്ദിയും പറഞ്ഞു.