ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ബോള്‍; ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളികള്‍

Sports

തിരുവനന്തപുരം: ചൈനയില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ബോള്‍ മത്സരത്തില്‍ ഇടം നേടി മൂന്ന് മലയാളി വനിതകള്‍. അഞ്ജലി. പി ( മലപ്പുറം), റിന്റാ ചെറിയാന്‍ ( വയനാട്), സ്‌റ്റെഫി സജി (പത്തനംതിട്ട) എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ഇന്ത്യന്‍ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ് എന്‍ കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു.

മലപ്പുറം താനൂര്‍ പരിയാപുറം മനയ്ക്കല്‍ ഹൗസില്‍ പി അനില്‍കുമാറിന്റേയും എം ഷീജയുടേയും മകളാണ് 22 വയസുകാരി അഞ്ജലി. പി. 2022ല്‍ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീം വൈസ് ക്യാപ്റ്റന്‍, 2021-22 വര്‍ഷത്തെ ദേശീയ സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീം വൈസ് ക്യാപ്റ്റന്‍, 2016-17 വര്‍ഷത്തെ ദേശീയ സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീം അംഗം, 2023 ദേശീയ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ ടീം അംഗം, 2015 ല്‍ ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം നേടിയ കേരള ടീം അംഗം, 2019-2020 വര്‍ഷം ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ എം ജി യൂണിവേഴ്സ്റ്റി ടീം അംഗം തുടങ്ങിയ കിരീട നേട്ടങ്ങളും അഞ്ജലി കരസ്ഥമാക്കിയിട്ടുണ്ട്.

വയനാട് ആനിടിക്കാപ്പു കല്ലൂക്കാട്ടില്‍ വീട്ടില്‍ ചെറിയാന്റേയും റീന ചെറിയാന്റേയും മകളാണ് 25 വയസുകാരി റിന്റാ ചെറിയാന്‍. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം നിലവില്‍ കല്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ കായിക അധ്യാപികയായി ജോലി നോക്കുകയാണ് റിന്റ.
2022 ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീം അംഗം, 2023ല്‍ മൂന്നാം സ്ഥാനവും, 22 ല്‍ ജേതാക്കളും, 2019 ല്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീം അംഗമായിരുന്നു. 2019 ല്‍ കാലിക്കറ്റ് സര്‍വ്വകശാല ടീം ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ടീം അംഗം, 2014ല്‍ ജൂനിയര്‍ നാഷണല്‍ രണ്ടാം സ്ഥാനം, 2015ല്‍ ജൂനിയര്‍ നാഷണല്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീം അംഗവുമായിരുന്നു.

പത്തനംതിട്ട ഏഴംകുളം ആരുകാലിക്കല്‍ സജി ഭവനില്‍ സജി സാമുവലിന്റേയും ഷീജ സജിയുടേയും മകളാണ് 24 വയസുകാരി സ്‌റ്റെഫി സജി. 2022 ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീം അംഗം, 2022 ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീം അംഗം, 2023 ല്‍ മൂന്നാം സ്ഥാനവും, 2022 ല്‍ ജേതാക്കളും, 2019 ല്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീം അംഗമായിരുന്നു. 2017 ലെ ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി എം.ജി യൂണിവേഴ്‌സിറ്റി ടീം കിരീടം നേടിയ ടീമിലേയും, 2019 ലെ രണ്ടാം സ്ഥാനം നേടിയ ടീമിലെ അംഗവുമായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ രണ്ടാം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട സുജിത് പ്രഭാകര്‍, ചെമ്പഴന്തി എസ് എന്‍ കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മലേഷ്യയില്‍ പരിശീലകര്‍ക്കായുള്ള വേള്‍ഡ് ബേസ്‌ബോള്‍ സോഫ്റ്റ്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സാങ്കേതിക കോഴ്‌സില്‍ പങ്കെടുക്കുകയും അന്താരാഷ്ട്ര ലെവല്‍ 1 സര്‍ട്ടിഫൈഡ് കോച്ചായി ലൈസന്‍സ് നേടുകയും ചെയ്ത സുജിത്തിന്റെ നേതൃത്വത്തിലാണ് ദേശീയ ഗെയിംസില്‍ കേരള വനിതാ ടീം രണ്ടാം സ്ഥാനം നേടിയത്. അച്ഛന്‍. കെ പ്രഭാകരന്‍, അമ്മ എ ഇന്ദിര, ഭാര്യ. അര്‍ച്ചനരാജ്.

ആദ്യമായി ഏഷ്യന്‍ഗെയിംസ് മത്സരത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി കായിക താരങ്ങളെ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി സ്പര്‍ജന്‍കുമാര്‍ ഐ പി എസും, സെക്രട്ടറി അനില്‍ എ ജോണ്‍സനും അഭിനന്ദിച്ചു.