ഊരാളുങ്കലിന്‍റെ ഒരു നിര്‍മ്മാണവും തകര്‍ന്നിട്ടില്ല; വ്യാജപ്രചാരണത്തിനെതിരെ കേസ്

Kozhikode

വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നിര്‍മ്മാണങ്ങള്‍ തകര്‍ന്നു എന്ന മട്ടില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ സൊസൈറ്റി പൊലീസില്‍ പരാതി നല്കി. സൊസൈറ്റി ആസ്ഥാനം ഉള്‍പ്പെടുന്ന ചോമ്പാല പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമാണു പരാതി നല്കിയത്.

സൊസൈറ്റി നടത്തിയ ഒരു നിര്‍മ്മാണവും തകര്‍ന്നിട്ടില്ലെന്നും വ്യാജപ്രചാരണം തള്ളിക്കളയണമെന്നും സൊസൈറ്റി പ്രസ്താവനയില്‍ കേരളസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ നിര്‍മ്മാണം നടത്തുന്ന സഹകരണസ്ഥാപനമാണു സൊസൈറ്റിയെന്നും സ്വകാര്യകരാറുകാരെപ്പോലെ സ്വകാര്യലാഭത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അല്ലെന്നും പ്രസ്താവനയില്‍ സൊസൈറ്റി ഓര്‍മ്മിപ്പിച്ചു.

റോഡും പാലങ്ങളും അടക്കം 12 നിര്‍മ്മാണങ്ങള്‍ തകര്‍ന്നു എന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജസന്ദേശങ്ങളില്‍ ഉള്ളത്. ഇവയില്‍ മൂന്നെണ്ണം ഒഴികെ ഒന്നുമായും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഒരു ബന്ധവും ഇല്ല. സൊസൈറ്റി നടത്തിയ ഈ മൂന്നു നിര്‍മ്മിതികള്‍ക്കാകട്ടെ നിര്‍മ്മാണത്തകരാറുമൂലം ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല.

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സൊസൈറ്റിയുടെ ഒരു പ്രവൃത്തിയിലും നാളിതുവരെ നിര്‍മ്മാണത്തിലെ പിഴവുകൊണ്ട് കേടുപാട് ഉണ്ടായിട്ടില്ല. പ്രചാരണത്തില്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ രണ്ടെണ്ണം പ്രകൃതിക്ഷോഭത്താല്‍ ഉണ്ടായ കേടുപാടും ഒന്ന് നിര്‍മ്മാണത്തിനിടെ ഉണ്ടായ സാങ്കേതികപ്രശ്‌നവും മാത്രമാണ്.

പ്രകൃതിക്ഷോഭത്തില്‍ വാളാട് പുഴയോരത്തു മണ്ണിടിച്ചില്‍ ഉണ്ടായാണ് മാനന്തവാടി പെരിയ റോഡിന്റെ ഏതാനും മീറ്റര്‍ ഭാഗം അരിക് ഇടിഞ്ഞത്. വലിയ മഴയെത്തുടര്‍ന്ന് ഏലപ്പാറ–വാഗമണ്‍ റോഡില്‍ ഏതാനും സെന്റീമീറ്റര്‍ മാത്രം വ്യാസത്തില്‍ ഉറവപ്പാട് ഉണ്ടായതാണ് ‘റോഡു തകര്‍ന്നു’ എന്നു പ്രചരിപ്പിക്കുന്ന മറ്റൊന്ന്. കൂളിമാട് പാലത്തിന് ഒരു തകരാറും ഉണ്ടായിട്ടില്ല. അതിന്റെ നിര്‍മ്മാണത്തിനിടെ ഒരു ജാക്കി സ്റ്റക് ആയി ഒരു ബീം ആറ്റിലേക്കു വീണിരുന്നു. പകരം പുതിയ ബീം സ്ഥാപിച്ചു നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞ പാലം നല്ല നിലയില്‍ത്തന്നെയാണെന്നും പ്രസ്താവനയില്‍ സൊസൈറ്റി വ്യക്തമാക്കി.