ജസ്‌ന കാണാമറയത്തുതന്നെ; കേരള പൊലീസിനെ തള്ളി സി ബി ഐ

Kerala

തിരുവനന്തപുരം: ജസ്‌നയുടെ തിരോധാനത്തില്‍ ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതായതോടെ ജസ്‌ന കാണാമറയത്തുതന്നെ. നേരത്തെ ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചെന്നായിരുന്നു കേരള പൊലീസ് അന്വേഷണത്തില്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു തെളിവും ലഭിച്ചില്ലെന്നാണ് സി ബി ഐ പറയുന്നത്.

ജസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായകമായ മണിക്കൂറുകള്‍ പൊലീസ് കളഞ്ഞുവെന്ന് സി ബി ഐ വിമര്‍ശിക്കുകയും ചെയ്യുന്നു. 48 മണിക്കൂറിനുള്ളില്‍ പൊലീസ് ഒന്നും ചെയ്തില്ല. ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും സി ബി ഐ പറയുന്നു. ജസ്‌നയുടെ അച്ഛനോ സുഹൃത്തിനോ തിരോധാനത്തില്‍ ഒരു പങ്കുമില്ലെന്ന് സി ബി ഐ വ്യക്തമാക്കുകയും ചെയ്തു.

കോട്ടയം എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. രണ്ട് പേരെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും മത പരിവര്‍ത്തന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെന്നും സി ബി ഐ കോടതിയെ അറിയിച്ചു. ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നാണ് സി ബി ഐ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌ന മരിയ ജയിംസിനെ എരുമേലിയില്‍ നിന്നും കാണതായത്. മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ജസ്‌ന ഇറങ്ങിയിരുന്നത്.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സി ബി ഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്.