ത്രിപുര: തലസ്ഥാനത്ത് ഒരു ദിവസം

Travel

യാത്രാവിവരണം/വി.ആര്‍.അജിത് കുമാര്‍ (ഭാഗം-3)

എട്ട് ജില്ലകള്‍ മാത്രമുള്ള ത്രിപുരയുടെ തലസ്ഥാനമാണ് അഗര്‍ത്തല.ഞാനും വിഷ്ണുവും ഉച്ചയോടെയാണ് അഗര്‍ത്തല വിമാനത്താവളത്തില്‍ എത്തിയത്. മഹാരാജാ ബീര്‍ ബിക്രം വിമാനത്താവളം നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സിംഗേര്‍ഭ് എന്ന ഇടത്താണ്. ത്രിപുര ഭരിച്ചിരുന്ന മാണിക്യ വംശത്തിലെ അവസാന രാജാവിയിരുന്നു ബീര്‍ ബിക്രം. ത്രിപുര രാജ്യം ഏറെക്കാലം ഭരിച്ചിരുന്നത് മാണിക്യ രാജവംശമായിരുന്നു.ബ്രിട്ടീഷുകാര്‍ ത്രിപുരയിലെത്തിയതോടെ ഇവിടം ബ്രിട്ടീഷ് നിയന്ത്രണമുള്ള നാട്ടുരാജ്യമായി മാറി.1947 ല്‍ ത്രിപുര ഇന്ത്യയുടെ ഭാഗമായി.1949 ല്‍ കേന്ദ്ര ഭരണ പ്രദേശമായി മാറിയ ത്രിപുര, 1972 ലാണ് സംസ്ഥാനമായി രൂപാന്തരപ്പെട്ടത്.ആസ്സാമില് നിന്നുള്ള ദേശീയപാത എട്ടാണ് ഇന്ത്യയുമായി ബന്ധപ്പെടുന്ന ഏക ദേശീയപാത. തെക്കു വടക്കായി കിടക്കുന്ന ബാരാമുറ,അത്താരമുറ,ലോംഗ്തറായ്,ഷഖാന്‍,ജംപൂയി എന്നീ മലനിരകളും ഇവയ്ക്കിടയിലെ താഴ്വരകളും ചേര്‍ന്നതാണ് ത്രിപുര.

വിഷ്ണുവിന്‍റെയും ആശയുടെയും ബാച്ച്മേറ്റായ സജു വഹീദാണ് ത്രിപുരയിലെ ധലൈ ജില്ലയുടെ കളക്ടര്‍.സജുവിനെ കാണുക എന്നത് യാത്രയിലെ പ്രധാന ഇനമാണ്.ത്രിപുരയിലൂടെ ഒരു ബുള്ളറ്റ് യാത്ര എന്നതാണ് വിഷ്ണുവിന്‍റെ മോഹം.അതിനൊപ്പം കൂടുക മാത്രമാണ് ഞാന്‍ ചെയ്തത്. ടൂറിസം വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ ഞങ്ങളെ കണ്ടെത്തി ത്രിപുരയിലേക്ക് സ്വാഗതമോതി.ലഗ്ഗേജ് എടുത്ത് പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനായി ഏര്‍പ്പാടാക്കിയിരുന്ന ടൂറിസം ഗൈഡ് അപൂര്‍വ്വ വന്നു പരിചയപ്പെട്ടു.നിറഞ്ഞ ചിരിയും സന്തോഷവും പ്രതിഫലിക്കുന്ന മുഖമുള്ള അപൂര്‍വ്വയെ ഞങ്ങള്‍ക്ക് ഇഷ്ടമായി. സജു ഏര്‍പ്പാടാക്കിയിരുന്ന ബുള്ളറ്റും വിമാനത്താവളത്തിന് പുറത്ത് തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു.അച്ഛന്‍ കാറില്‍ വന്നാല്‍ മതി, ഞാന്‍ പിറകെ ബുള്ളറ്റില്‍ വരാം എന്ന് വിഷ്ണു നിര്‍ദ്ദേശിച്ചു.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ സീനിയറായ വി.കെ.ജയകൃഷ്ണന്‍റെ വീട്ടിലാണ് ഉച്ചയൂണ് എന്ന് പറഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ അവിടേക്ക് തിരിച്ചു.പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകള്‍ നില്‍ക്കുന്ന നഗരഹൃദയത്തിലെ ക്വാര്‍ട്ടേഴ്സില്‍ ഞങ്ങളെത്തി. ജയകൃഷ്ണന്‍ ഓഫീസിലായിരുന്നു.ഞങ്ങള് ഭക്ഷണം കഴിച്ചു.ത്രിപുര സ്റ്റൈല്‍ ഭക്ഷണത്തില്‍ ചോറിന് പ്രധാന കറി സംസ്ഥാന മത്സ്യമായ പബ്ദയായിരുന്നു.പബ്ദ വറുത്തതുമുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ജയകൃഷ്ണനെത്തി. പരിചയപ്പെട്ടു.2012 ബാച്ചിലെ മിടുക്കനായ ഓഫീസറാണ് ജയകൃഷ്ണന്‍.കുടുംബം നാട്ടിലാണ്.പറമ്പില്‍ നിറയെ ചെടികളാണ്.കൂടുതലും അദ്ദേഹം വികസിപ്പിച്ചെടുത്ത ബോണ്സായ്കള്‍. പുറമെ ഗിനിയ പന്നി,ആസ്ട്രേലിയയിലെ ഏറ്റവും ചെറിയ പ്രാവായ ഡയമണ്ട് ഡോവ് തുടങ്ങി വിവിധയിനം പക്ഷികളും ശേഖരത്തിലുണ്ട്. ജയകൃഷ്ണനോട് യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.ഞാനും ബുള്ളറ്റില്‍ ഒപ്പം കൂടാം എന്ന് പറഞ്ഞു.അതിലെ ബുദ്ധിമുട്ടുകള്‍ വിഷ്ണു പറഞ്ഞെങ്കിലും കുറച്ചുദൂരം പോയിനോക്കാം എന്നായി ഞാന്‍.ബുള്ളറ്റില്‍ സഹയാത്രികനും ഹെല്‍മെറ്റ് നിര്‍ബ്ബന്ധമായതിനാല്‍ അത് കണ്ടെത്തുകയായിരുന്നു ആദ്യജോലി. അപൂര്‍വ്വ അത് കണ്ടെത്തിത്തന്നു. പിന്നീട് യാത്ര ബുള്ളറ്റിലായി. മുന്നില്‍ കാറില് വഴികാട്ടിയായി അപൂര്‍വ്വയും ഡ്രൈവറും ഞങ്ങള് പിന്നാലെയുമായി യാത്ര ആരംഭിച്ചു.

തലസ്ഥാനമായ അഗര്‍ത്തല ഒരു ചെറിയ നഗരമാണ്, എന്നാല്‍ ത്രിപുരയിലെ വലിയ നഗരവുമാണ്. വികസനം തീരെ എത്തിയിട്ടില്ലാത്ത ഒരു സംസ്ഥാനത്തിന്‍റെ മുഖം എന്ന് പറയാം. നഗരം വൃത്തിയുള്ളതാണ്. സമ്പന്നതയ്ക്കൊപ്പം കൂടുന്ന അഴുക്ക് അധികമില്ല.തിരക്കും കുറവ്. ഡിസംബറിലെ തണുപ്പ് കാലാവസ്ഥ യാത്രക്ക് പ്രത്യേക സുഖം പ്രധാനം ചെയ്തു. ഓവര്‍കോട്ടും ഷാളും ഹെല്‍മറ്റുമായപ്പോള്‍ ശരീരത്തിന് തണുപ്പില്‍ നിന്നുള്ള സംരക്ഷണവുമായി. അഗര്‍ത്തല കാഴ്ചകള്‍ തിരികെവരുമ്പോള് ആകാം എന്ന് നിശ്ചയിച്ച് ഞങ്ങള് ഉദയ്പ്പൂരിലേക്ക് യാത്ര ആരംഭിച്ചു.ഗോമതി ജില്ലയിലുള്ള പ്രധാന പട്ടണമാണ് ഉദയ്പൂര്‍. രാജസ്ഥാനിലും ഒരു ഉദയ്പ്പൂരുണ്ട്. ത്രിപുരയിലെ ഉദയ്പ്പൂര്‍ വളരെകാലം മാണിക്യ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ഇടമാണ്.അഗര്‍ത്തലയില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്.വൈകിട്ട് നാല് മണിയായതോടെ ഇരുട്ട് പരക്കാന്‍ തുടങ്ങി. വടക്കുകിഴക്ക് നാടുകളില്‍ തണുപ്പുകാലത്ത് വേഗത്തില്‍ രാത്രിയാകും. ട്രാഫിക് തീരെയില്ലാത്ത റോഡിലൂടെ അത്യാവശ്യം വേഗത്തില് ഞങ്ങള്‍ ഓട്ടമാരംഭിച്ചു. വഴിയില് ഒരിടത്തുവച്ച് വേഗത്തില്‍ വന്ന ഒരു ബൈക്ക് യാത്രക്കാരന്‍ വണ്ടി നിര്‍ത്തി ബംഗാളിയില്‍ എന്തോ പറഞ്ഞു.സാവധാനം കേട്ട് മനസ്സിലാക്കിയപ്പോള്‍ ഞങ്ങളുടെ ബുള്ളറ്റിന്‍റെ ബാറ്ററി കവര്‍ വഴിയില് വീണെന്നും അവനതെടുത്ത് റോഡരുകില് ഇട്ടിട്ടുണ്ട് എന്നുമാണ് പറയുന്നതെന്നു മനസ്സിലാക്കി. എത്ര നല്ല യാത്രക്കാരന്‍,അവന് നന്ദി പറഞ്ഞ് വിഷ്ണു പോയി അത് കണ്ടെത്തി തിരികെ വന്നു. (തുടരും)