ബോംബ് നിര്‍മ്മാണ പ്രതികളും കെ കെ ശൈലജയും ചേര്‍ന്നു നില്‍ക്കുന്ന ചിത്രം രാഷ്ട്രീയ ചര്‍ച്ചയില്‍, പ്രതിരോധത്തിലായി സി പി എം, സമാധാന സന്ദേശ യാത്രയുമായി ശാഫി പറമ്പില്‍

Kerala

വടകര: പാനൂരില്‍ സി പി എമ്മിനായി ബോംബ് നിര്‍മ്മിച്ച പ്രതികളും വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശൈലജയും ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ പ്രതിരോധത്തിലായി സി പി എം. വിഷയം രാഷ്ടീയമായി ചര്‍ച്ചയായതോടെ ഇടത് സ്ഥാനാര്‍ത്ഥിയും നീരസത്തിലാണ്. വിഷയം സജീവ ചര്‍ച്ചയാക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും രംഗത്തുണ്ട്. വിഷയത്തില്‍ ഇന്ന് പാനൂരില്‍ ശാഫി പറമ്പില്‍ സമാധാന സന്ദേശ യാത്ര നടത്തുന്നുണ്ട്.

നാളെ ഷാഫി പറമ്പില്‍ വോട്ട് ചോദിച്ച് എത്താനിരുന്ന പാര്‍ട്ടി ഗ്രാമത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രി ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്. അതുകൊണ്ട് പാനൂരിലെ ബോംബ് സ്‌ഫോടനം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി കോണ്‍ഗ്രസ് രംഗത്ത് നിറഞ്ഞു.

ബോംബ് ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സി പി എം നേതൃത്വം വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ പറഞ്ഞു. ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നുവെങ്കില്‍ ആര്‍ക്കെതിരെ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി ചോദിച്ചു. തനിക്കെതിരെ പ്രയോഗിക്കാനാണ് ബോംബ് എന്ന പരോക്ഷ ചോദ്യമാണ് ഷാഫി ഉയര്‍ത്തുന്നത്. കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരനും ഇതേ സംശയം ഉന്നയിക്കുന്നുണ്ട്. അതായത് ആരോ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നുവെന്ന ചര്‍ച്ചയാണ് കോണ്‍ഗ്രസ് സജീവമാക്കുന്നത്.

‘ബോംബ് നിര്‍മ്മാണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമുണ്ട്. സ്ഥാനാര്‍ത്ഥിയോട് ചേര്‍ന്ന് നില്‍ക്കാന്‍ പ്രതികള്‍ക്ക് എങ്ങനെ സാധിച്ചു? നാടിന്റെ സമാധാനം കെടുത്തരുത്. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യാവസ്ഥ പുറത്തു വരില്ല. സി പി എം ആക്രമണത്തിന് കോപ്പുകൂട്ടുന്നു. വടകര അടക്കമുള്ള ഇടങ്ങളില്‍ വ്യാപക ബോംബ് ശേഖരണം നടക്കുന്നുണ്ട്. പരിശോധന നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം.’ ഷാഫി ആവശ്യപ്പെട്ടു.

ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ വടകരയിലെ സി പി എം സ്ഥാനാര്‍ത്ഥി ശൈലജയുടെ കൂടെയുള്ള ആളാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ബോംബ് സ്‌ഫോടനങ്ങള്‍. സിപിഎം തീവ്രവാദ തന്ത്രങ്ങള്‍ ആരംഭിക്കാന്‍ കാരണം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയാണ്.

അതേസമയം പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച് സിപിഎം. രംഗത്തെത്തി. പാനൂര്‍ സ്‌ഫോടനം തീര്‍ത്തും അപ്രതീക്ഷിതമാണെന്നും സംഘര്‍ഷങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായതെന്നും മുതിര്‍ന്ന സിപിഎം. നേതാവ് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം. പാനൂര്‍ ഏരിയാ കമ്മിറ്റി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമോ ഉത്തരവാദിത്തമോ ഇല്ല. പാര്‍ട്ടി അകറ്റി നിര്‍ത്തിയവരാണ് സ്‌ഫോടനത്തില്‍ അകപ്പെട്ടത്. ഇത് സിപിഎമ്മിന്റെ തലയില്‍ കെട്ടി വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് വിശദീകരണവുമായി വടകരയിലെ സി പി എം. സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയും രംഗത്തെത്തി. പല പരിപാടികളിലും പലരും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്ന് ശൈലജ പറഞ്ഞു. പാര്‍ട്ടിക്കും തനിക്കും പ്രതികളുമായി ബന്ധമില്ല. അവര്‍ക്ക് സിപിഎമ്മിനേക്കാള്‍ മറ്റ് പലരുമായുമാണ് ബന്ധം. അത് എന്തെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ശൈലജ പറഞ്ഞു.