പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

Kollam

കായംകുളം: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്. ഇതിന് ശേഷം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊല്ലം കോര്‍പ്പറേഷന്‍ 22ാം വാര്‍ഡില്‍ വൈ നഗറില്‍ ബദരിയ മന്‍സിലില്‍ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറില്‍ താമസിച്ചു വരുന്ന മുഹമ്മദ് ഹാരിസ് (36) ആണ് പൊലീസിന്റെ പിടിയിലായത്.

സ്‌കൂളുകളിലെ അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കി സിനിമാ നിര്‍മാതാവാണെന്ന് പറഞ്ഞ് ബ്രോഷര്‍ അയച്ചു നല്‍കും. ഇതിനുശേഷം അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷന്‍ നടത്താനാണെന്ന വ്യാജേന അധ്യാപകരെ കബളിപ്പിച്ച് അവരില്‍ നിന്നും കൗശലപൂര്‍വ്വം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കും. പിന്നീട് പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അവസരം നല്‍കാമെന്ന് പറയും. പിന്നീട് സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളില്‍ വിളിക്കുകയും ഒരു രംഗം അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

ഇത്തരത്തില്‍ അടുത്ത രംഗം അഭിനയിക്കാന്‍ വേണ്ടി ക്യാമറയ്ക്ക് മുമ്പില്‍ നിന്നും ഡ്രസ്സ് മാറാന്‍ ആവശ്യപ്പെടും. ഇത് ഫോണില്‍ റെക്കോര്‍ഡ് ചെയ്താണ് പ്രതി ഭീഷണിപ്പെടുത്തുന്നത്. പിന്നീട് ഇവരില്‍ നിന്ന് കൂട്ടുകാരികളില്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരുടെ ഫോണ്‍ നമ്പര്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കും. ഇവരേയും ഇത്തരത്തില്‍ കെണിയിലാക്കി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തും. പിന്നീട് ഇത് തട്ടിപ്പാണെന്ന് അറിഞ്ഞ് പെണ്‍കുട്ടികള്‍ വിളിക്കുമ്പോള്‍ ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുമെന്ന് പറയുകയാണ് ഇയാള്‍ ചെയ്തിരുന്നത്.