ജില്ലകളുടെ എണ്ണം പതിനഞ്ചാകും, പുതിയ ജില്ലയുടെ കാര്യത്തില്‍ സര്‍ക്കാറിന് അനുകൂല നിലപാട്

Thiruvananthapuram

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളുടെ എണ്ണം പതിനഞ്ചാകുന്നു. തെക്കൻ കേരളത്തില്‍ പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്‌ക്ക് ഭീമ ഹർജി സമർപ്പിച്ചിരുന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകള്‍ കൂട്ടിയോജിപ്പിച്ച്‌ നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമാണ് സംഘടന ആവശ്യപ്പെട്ടത്.

ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകള്‍ അടങ്ങിയ ഭീമഹരജിയും സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്‌ക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണിത്. അവിടെ മാറ്റമുണ്ടാക്കുവാൻ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്നും ഹർജിക്കാർ പറഞ്ഞു.

പുതിയ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സംഘടന അവകാശപ്പെടുന്നത്. 1984 ല്‍ കാസർകോഡ് ജില്ല രൂപീകരിച്ചതിനു ശേഷം പുതിയ ജില്ലകള്‍ രൂപീകരിക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിനും സംസ്ഥാനത്തിനുണ്ടായ കനത്ത നഷ്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

തമിഴ്നാടും, കർണ്ണാടകയും , ആന്ധ്രാപ്രദേശും തെലുങ്കാനയും ഈ കാലഘട്ടത്തില്‍ ജില്ലകളുടെ എണ്ണം വർദ്ധിപ്പിച്ച്‌ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ദാരിദ്ര്യ നിർമാർജനത്തിനും വികസനത്തിനും ചെറിയ പ്രദേശങ്ങള്‍ ഉള്‍പെടുത്തി ജില്ല രൂപീകരിക്കുന്നത് ദേശീയ തലത്തില്‍ ഫലപ്രാപ്തി കണ്ട വസ്തുതയാണ്.

നെയ്യാറ്റിൻകര ലത്തീൻ രൂപത മോണ്‍സിങ്ങർ ഫാദർ ജി. ക്രിസ്തുദാസ്, അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികള്‍, കെ.ആൻസലൻ എം.എല്‍.എ, സി.എസ്.ഐ സഭ മുൻ സെക്രട്ടറി ഡി.ലോറൻസ്, കാരോട് എസ്.അയ്യപ്പൻ നായർ, കൈരളി ജി. ശശിധരൻ, അഡ്വ. എം. മുഹീനുദ്ദീൻ, കാരോട് പത്മകുമാർ, കാരോട് സുധാകരൻ നായർ, ആർ. ജയകുമാർ, കെ. ശശിധരൻ നായർ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്