പലസ്തിന്‍ പോരാളികളെ അധിക്ഷേപിക്കുന്നത് മുജാഹിദ് നിലപാടല്ല: കെ.എന്‍.എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട്: ഇസ്രയേല്‍ അധിനിവേശനത്തിനെതിരെ ധീരമായി പോരാടുന്ന പലസ്തീന്‍ പോരാളികളെ തീവ്രവാദ ചാപ്പകുത്തി അധിക്ഷേപിക്കുന്നത് മുജാഹിദ് നിലപാടല്ലെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ജനിച്ച മണ്ണില്‍ ജീവിക്കാനായി ജൂത ഭീകരരോട് മുഖാമുഖം ഏറ്റുമുട്ടി വീരമൃത്യു വരിക്കുന്ന പലസ്തീനികളെ ജനങ്ങള്‍ക്കിടയില്‍ കയറിക്കൂടി പ്രശ്‌നം സൃഷ്ടിക്കുന്ന ഭീകരരായി ചിത്രീകരിക്കുന്ന കെ.എന്‍.എം സി.ഡി ടവര്‍ വക്താവ് മജീദ് സ്വലാഹിയുടെ നടപടിക്ക് മുജാഹിദുകളുമായി ബന്ധമില്ല.

മുജാഹിദ് പ്രസ്ഥാനത്തിന് മൊത്തം ചീത്തപ്പേര് വരുത്തി വെക്കുന്ന സ്വലാഹിയുടെ വഴിവിട്ട പ്രസ്താവനകളോട് മൗനം ദീക്ഷിക്കുന്ന കെ.എന്‍.എം സി.ഡി ടവര്‍ നേതൃത്വം നിലപാട് വ്യക്തമാക്കണം.

പലസ്തീന്‍ പോരാളികളെ നിരന്തരം അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന മജീദ് സ്വലാഹിയുടേത് സംഘടനയുടെ ഔദ്യാഗിക നിലപാടാ ണെങ്കില്‍ മനുഷ്യത്വത്തിനെ തിരിലുള്ള വെല്ലുവിളിയാണത്. പലസ്തീനികളോടുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്. മുജാഹിദ് പ്രസ്ഥാനത്തെ പൊതു സമൂഹത്തില്‍ അപഹാസ്യമാക്കുന്ന നടപടികളില്‍ നിന്ന് വിട്ടു നില്‍കാന്‍ സി.ഡി ടവര്‍ കെ.എന്‍.എം തയ്യാറാവണമെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് ഡോ.ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ.കെ പി സകരിയ്യ, എഞ്ചി.അബ്ദുല്‍ ജബ്ബാര്‍, എം അഹ്മദ്കുട്ടി മദനി, ബിപിഎ ഗഫൂര്‍, എം എം ബഷീര്‍ മദനി, ഡോ.ജാബിര്‍ അമാനി, ഫഹീം പുളിക്കല്‍, ഫൈസല്‍ നന്മണ്ട, കെ എം ഹമീദലി ചാലിയം, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, സി മമ്മു കോട്ടക്കല്‍, വി സി മറിയക്കുട്ടി, കെ പി അബ്ദുറഹ്മാന്‍ ഖുബ, എഞ്ചി.സൈതലവി, സലീം കരുനാഗപ്പള്ളി, കെ എ സുബൈര്‍ അരൂര്‍, സുഹൈല്‍ സാബിര്‍ പ്രസംഗിച്ചു