മയക്കുമരുന്ന് കേസില്‍ നടപടി തുടർന്ന് സിറ്റി പോലീസ്; ലഹരി വിറ്റ് സഹോദരന്‍റെ പേരിൽ വാങ്ങിയ വാഹനം കണ്ടു കെട്ടി

Kozhikode

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ വീണ്ടും പോലീസ് ശക്തമായ നടപടികൾ തുടരുന്നു. കുണ്ടായിത്തോട് തോണിച്ചിറ സ്വദേശിയായ ലക്ഷ്മി ആലയത്തിൽ അജിത് (22 വയസ്സ്)ന്റെ സഹോദരന്റെ പേരിലുള്ള വാഹനമാണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന്റെ അടുത്തുള്ള മിൽമ ബൂത്തിന് സമീപം വെച്ച് 04.03.2025 തിയ്യതി കസബ പോലീസും, സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ 89 ഗ്രാം എം.ഡി.എം.എ യുമായി അജിത് പിടിയിലായവുകയായിരുന്നു. ഈ സംഭവത്തിലാണ് പ്രതിയുടെ സഹോദരന്റെ പേരിലുള്ള KL-41-Q-3137 യമഹ FZ മോട്ടോർ സൈക്കിൾ കസബ പോലീസ് കണ്ടു കെട്ടിയത്.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണിയായ അജിത്ത് എം.ഡി.എം.എ കേരളത്തിലേയ്ക്ക് കടത്തി ഫറോക്ക്, കുണ്ടായിത്തോട് തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും വിൽപ്പന നടത്തുന്നത്. യുവാക്കൾക്കിടയിൽ മയക്കുമരുന്ന് മൊത്തമായും ചില്ലറയായും വിൽപന നടത്തി വലിയതോതിൽ സാമ്പത്തിക ലാഭം നേടുകയായിരുന്നു. കസബ പോലീസിന്റെ അന്വേഷണത്തിൽ പ്രതി പലതവണ കോഴിക്കോട്ടേക്ക് എം.ഡി.എം.എ കടത്തിയതായി സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്. കേരളത്തിൽനിന്നും ബാംഗ്ലൂരിവിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് അവർക്ക് ലഹരി എത്തിച്ചുനൽകുന്ന രീതിയും ഇയാൾക്കുണ്ട്.

പിടിക്കപ്പെടാതിരിക്കാൽ ആവശ്യക്കാരെ വാട്സാപ്പിലൂടെ മാത്രമായിരുന്നു ബന്ധപ്പെട്ടിരുന്നത്. എൻജിനീയറിംഗ് പഠനം പാതിവഴിയിൽ നിർത്തിയ പ്രതി ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനാണ് മയക്കുമരുന്ന് വിൽപനയിലേക്ക് മാറിയത്. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഗോവയിലും, ബാംഗ്ലൂരിവിലും പോയി നിശാപാർട്ടികളിൽ പങ്കെടുത്ത് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു.
കുറഞ്ഞ കാലയളവിനുള്ളിൽ പ്രതി വലിയതോതിൽ പണം സമ്പാദിച്ചതും, സഹോദരന്റെ പേരിൽ വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും മറ്റും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഈ കേസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷിച്ചിരുന്നു. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇതെല്ലാം നേടിയത് എന്നുള്ള സ്ഥിരീകരണത്തിനായി കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ.സി.നായർ നൽകിയ റിപ്പോർട്ട് പ്രകാരമാണ് പ്രതിയുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എടുക്കുന്നതിനായി ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് (സഫേമ ) ബന്ധപ്പെട്ട രേഖകൾ അയച്ചിട്ടുള്ളതാണ്. നിലവിൽ പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനം കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തു വകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നത്.
അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും, അവരുടെ ബന്ധുക്കളുടെയും, അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്. മയക്കുമരുന്ന് വിൽപ്പനക്കാരെ സഹായിക്കുന്നവരെയും നിയമം കൊണ്ട് പൂട്ടാനാണ് പോലീസിനെ നീക്കം.

ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പോലീസ് സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും, മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർനടപടികൾ മറ്റു സംസ്ഥാനങ്ങളിലെ വിവിധ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണെന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ.കെ.പവിത്രൻ IPS അറിയിച്ചു.