ത്രിവർണോത്സവം; സംസ്കാരമെന്തെന്ന് പുതുതലമുറയെ പഠിപ്പിക്കേണ്ട കാലം: സലീം കുമാർ

Kozhikode

കോഴിക്കോട്: സംസ്കാരമെന്തെന്ന് പുതുതലമുറയെ പഠിപ്പിക്കേണ്ട കാലമാണിതെന്ന് സിനിമാ താരം സലീം കുമാർ. കേരളത്തോട് പുച്ഛമാണ് അവരിൽ പലർക്കും. അവർക്കിഷ്ടം ബ്രിട്ടണും യൂറോപ്യൻ രാജ്യങ്ങളുമാണ്. എങ്ങനെ അങ്ങോട്ട് പറക്കാമെന്നതിനെക്കുറിച്ചാണവർ ആലോചിക്കുന്നത്. ഞാനും എൻ്റെ ഫോണുമെന്ന രീതിയിലേക്ക് നമ്മളെല്ലാം മാറുകയാണ്. കല്യാണ വീട്ടിൽ സദ്യയുണ്ണുമ്പോൾ മുതൽ മരണ വീട്ടിൽ ശവത്തിൻ്റെയടുത്തിരിക്കുന്നതുവരെ അത് നീളുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഡിസിസി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച കലാ- സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സലീം കുമാർ.

എൻ്റെ മക്കളോട് പി.എസ്. സി പരീക്ഷ എഴുതാൻ പറഞ്ഞപ്പോൾ, ഹേ അതെന്തിനാണെന്നാണെന്നായിരുന്നു തിരിച്ചുള്ള ചോദ്യം. ആദ്യം ഞെട്ടിയെങ്കിലും പിറ്റേന്ന് നിയമനം കിട്ടാതെ പി.എസ്. സി റാങ്ക് ഹോൾഡേഴ്സ് റാങ്ക് ലിസ്റ്റ് കത്തിച്ച വാർത്ത കണ്ടപ്പോൾ പി.എസ്. സി എന്താണെഴുതാത്തതെന്ന് മനസ്സിലായി. ശമ്പളം കിട്ടാൻ മുടി വരെ മുറിക്കേണ്ട നാടായി കേരളം മാറിയിരിക്കുകയാണ്.

സംസ്കാരം പൊട്ടിമുളച്ച സാമൂതിരിയുടെ നാടാണ് കോഴിക്കോട്.
ചിങ്ങത്തെ ശരിക്കും പൊന്നിൻ ചിങ്ങമെന്ന് ആദ്യമായി വിശേഷിപ്പിച്ചതും അങ്ങനെയാക്കിയതും കോഴിക്കോട്ടുകാരും ഇവിടത്തെ പാരമ്പര്യവുമാണെന്നും നമ്മുടെ യുവതലമുറയെ മയക്കുമരുന്നടക്കം എല്ലാത്തിൽ നിന്നും രക്ഷിച്ചു കൊണ്ടുവരികയെന്ന ബാധ്യത സമൂഹത്തിനൊന്നാകെയുണ്ടെന്നും സലീം കുമാർ പറഞ്ഞു.

സംവിധായകൻ വി.എം. വിനു, മുതിർന്ന പത്രപവർത്തകനും എഴുത്തുകാരനുമായ
നവാസ് പൂനൂർ എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മോഡറേറ്ററായിരുന്നു. ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ ആമുഖഭാഷണം നടത്തി. കാവിൽ പി. മാധവൻ സ്വാഗതവും പി.കെ. ഹബീബ് നന്ദിയും പറഞ്ഞു.