മാനന്തവാടി :- ഗവ: റൂസ കോളേജ് വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കബളിപ്പിക്കൽ അവസാനിപ്പിക്കണമെന്നും പദ്ധതിയുടെ ഭാഗമായി മാനന്തവാടി മണ്ഡലത്തിൽ അനുവദിക്കപ്പെട്ട ഗവ:മോഡൽ ഡിഗ്രി കോളേജ് (റൂസ കോളേജ് ) ഉടൻ യാഥാർഥ്യമാക്കണമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ് ആവശ്യപ്പെട്ടു.
2018 ലെ മന്ത്രിസഭ യോഗ തീരുമാന പ്രകാരം പേര്യ വില്ലേജിൽ അനുവദിക്കപ്പെ ട്ടതും 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഡിജിറ്റലായി പദ്ധതിക്ക് തറക്കല്ലിട്ടതുമാണ്. 2019 ജൂലൈ മാസം കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ 4 കോഴ്സുകളുമായി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തന മാരംഭിക്കുമെന്നും ഒരു കൊല്ലം കൊണ്ട് കോളേജിന് സ്വന്ത മായി കെട്ടിടങ്ങൾ നിർമിക്കുമെന്നും ആയിരുന്നു വാഗ്ദാനം. ശ്രീ ചിത്തിര മെഡിക്കൽ സെന്റർ സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൌണിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10-ഏക്കർ ഭൂമി പദ്ധതിക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും നടത്തിപ്പ് ഏജൻസിയായ കെ.എസ്.ഐ.ഐ.എൽ സ്ഥല പരിശോധന നടത്തുകയും എൻ.ഐ.ടി വിദഗ്ദ സംഘം സ്ഥലം അനുയോജ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി മുൻ മന്ത്രി കെ.ടി ജലീലും എം.എൽ.എ ഒ.ആർ കേളുവും പ്രഖ്യാപനം നടത്തിയതുമാണ്. പിന്നീട് നിയമ-സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 7-വർഷമായി മൌനം പാലിക്കുകയായിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ പൊതു വദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 5-ഏക്കർ ഭൂമി കണ്ടെത്തിയെന്നും അവിടെ പദ്ധതി നടപ്പിലാക്കുമെന്നുമാണ് പുതിയ പ്രഖ്യാപനം.
ബുദ്ധിപരമായ ബലഹീനതകൾ നേരിടുന്നവരുടെ വിദ്യാഭ്യാസ പുനരധിവാസം ലക്ഷ്യമിട്ട് കുടുംബ ശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ നടത്തിവരുന്ന ബഡ്സ് സ്കൂൾ പ്രവർത്തിക്കുന്നത് ഈ അഞ്ചേക്കറിലാണ്. സംസ്ഥാന തലത്തിൽ മികച്ച ബഡ്സ് സ്കൂളായി പലതവണ അംഗീകാരം നേടിയ സ്ഥാപനമാണ് പാരഡൈസ് ബഡ്സ് സ്കൂളിന്റെ ഒന്നര ഏക്കറും സർക്കാർ കണ്ടെത്തിയ അഞ്ചേക്കറിൽ ഉൾപ്പെടുന്നുണ്ട്. ബദൽ സംവിധാനം കണ്ടെത്തിയില്ലെങ്കിൽ വീണ്ടും നിയമ-സാങ്കേതിക കാരണങ്ങൾ തടസ്സമായ് വരാൻ സാധ്യതയുണ്ട്. ഭരണ കാലാവധിയുടെ അവസാന വർഷങ്ങളിൽ സർക്കാർ നടത്തുന്ന കെട്ടുകാഴ്ചയായി പദ്ധതിയെ മാറ്റരുത്.
ജില്ലയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് സഹായകരമായേക്കാവുന്ന റൂസ കോളേജിന്റെ നിർമാണവും ക്ലാസ് ആരംഭവും ഇനിയും വൈകിപ്പിക്കരുതെന്നും ഉടൻ തന്നെ കോളേജ് യാഥാർഥ്യമാക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.