കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

Crime

തിരുവനന്തപുരം: യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടത്തി തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി പിടിയിലായി. ചെങ്കല്‍ സ്വദേശി മാജി എന്ന് വിളിക്കുന്ന രാഹുല്‍ (33) ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 43കാരിയെയാണ് രാഹുല്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വാനില്‍ കയറ്റി കൊണ്ടുപോയത്. പാറശാല പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അമരവിളയിലാണ് സംഭവം നടന്നത്.

പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നടുറോഡില്‍ വച്ച് കെട്ടിപ്പിടിച്ചു എന്നും തുടര്‍ന്ന് വാനില്‍ കയറ്റി ബൈപാസില്‍ കൊണ്ട് പോയി കത്തി എടുത്തു കുത്താന്‍ ശ്രമിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ രാഹുല്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്.

രാഹുലും വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടുപ്പത്തില്‍ ആയിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതോടെ യുവതി രാഹുലിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതിന്റെ വിരോധം ആണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.