ഇന്നത്തെ കവികള്‍ അനാഥരാണ്, എന്നാല്‍ കവികളാണ് കേരളത്തെ നയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു

Articles

ചിന്ത / എസ് ജോസഫ്

ഇന്നത്തെ നോവല്‍കാരന്മാരും കവികളും തമ്മിലുള്ള വ്യത്യാസം വലുതാണ്. കവിതയിലൂടെ കവികള്‍ക്കു കിട്ടുന്ന പ്രശസ്തിയും അംഗീകാരവും പണവും തുച്ഛമാണ്. കവികളെ മൊത്തത്തില്‍ അപമാനിക്കുന്നുമുണ്ട്. ‘ പോപ്പുലര്‍ കവികള്‍ക്ക് ‘ മാത്രമാണ് പൊതുവേ പ്രശസ്തി. അവര്‍ക്ക് വരുമാനവും കൂടുതലാകാം. കവിത പദ്യത്തിലെഴുതുന്നവരാണ് പോപ്പുലര്‍ കവികള്‍ ആവുന്നത്. നല്ലപോലെ പാടണം. കവിത ഗദ്യത്തിലെഴുതുന്നവര്‍ ബലിയാടുകളാണ്. നോവല്‍ എഴുത്തിന് കഷ്ടപ്പാട് കൂടുതലാണ് എന്ന് തോന്നുന്നു. ഒരു പാട് വിവരങ്ങള്‍ ശേഖരിക്കേണ്ടി വരുന്നു. റിയലിസ്റ്റിക് , നാച്വറലിസ്റ്റിക് നോവലുകളില്‍ അത് കൂടുതലാണ്. ഞാന്‍ ഒന്നു രണ്ട് കവിതകള്‍ക്കുവേണ്ടി വിവര ശേഖരണം നടത്തിയിട്ടുണ്ട്. നോവലിസ്റ്റുകള്‍ ഒരു പാട് പണിയെടുക്കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കവിതയ്ക്ക് ഒരു മിസ്റ്റിക് സ്വഭാവം ഉണ്ട്. സുന്ദരികളും സുന്ദരന്‍മാരും , മഞ്ഞ് , ഖസാക്കിന്റെ ഇതിഹാസം എന്നീ നോവലുകള്‍ക്കും മിസ്റ്റിക് സ്വഭാവം ഉണ്ട്. എന്നാല്‍ പുതു കവിതയില്‍ മിസ്റ്റിക് സ്വഭാവം വളരെ കുറവാണ്. ഉലാ്യേെശളശരമശേീി ആണ് അതിന്റെ സ്വഭാവം. നോവലാണ് പബ്ലീഷേഴ്‌സിനെ നിലനിര്‍ത്തുന്നത്. കവിതയല്ല. ഇന്നത്തെ കവികള്‍ നിരാലംബരാണ്. അനാഥരാണ്. കവിത എഴുതാനേ ആളുള്ളു. വായിക്കാന്‍ ആളില്ല എന്നും കേള്‍ക്കുന്നു. പക്ഷേ നോവലുകള്‍ വായിക്കാന്‍ ആളുണ്ട്. നോവലിന് ധാരാളം പതിപ്പുകള്‍ ഉണ്ടാകുന്നു. ഒറ്റയിരിപ്പിന് നോവല്‍ വായിച്ചു തീര്‍ക്കാനാവില്ല. നോവലിന്റെ കുറച്ചുപേജുകള്‍ നമ്മള്‍ വായിച്ചു കഴിഞ്ഞാല്‍ ബാക്കി ഭാഗം വായിക്കാന്‍ നോവല്‍ നമ്മെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. കഥ പറച്ചിലിന്റെ രസത്തില്‍ പെട്ടു പോകും വായനക്കാര്‍ . ശാപമോക്ഷം കിട്ടാത്ത കവികളാണ് ഇന്നത്തെ കവികള്‍. എന്നാല്‍ കവിതയാണ് കേരളത്തെ നയിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതു പക്ഷേ , ഞാന്‍ ഇപ്പോള്‍ വിശദികരിക്കുന്നില്ല.