‘മോദി ജീ, പേടിച്ചു പോയോ ?’; അദാനി അംബാനി പരാമര്‍ശത്തില്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി

India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. അദാനിയുമായും അംബാനിയുമായും രാഹുല്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും അവരില്‍ നിന്നും പണം കൈപ്പറ്റിയത് കൊണ്ടാണ് അവരെ ഇപ്പോള്‍ അധിക്ഷേപിക്കാത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. ഇതിനുമറുപടിയുമായാണ് രാഹുല്‍ രംഗത്തെത്തിയത്.

മോദി ജി പേടിച്ചുപോയോ, തന്റെ പാര്‍ട്ടിയിലേക്ക് അദാനിയും അംബാനിയും കള്ളപ്പണം അയച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ സി ബി ഐ അല്ലെങ്കിലെ ഇഡിയെയോ ചുമതലപ്പെടുത്താനും രാഹുല്‍ മോദിയെ വെല്ലുവിളിച്ചു. ടെമ്പോയില്‍ പണം കൊടുക്കുമെന്ന് പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നാണോയെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി മോദിക്ക് പേടിയുണ്ടോയെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ചോദിക്കുന്നു. ഈ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

രാഹുല്‍ ഗാന്ധി അദാനിയെയും അംബാനിയെയും അധിക്ഷേപിക്കുന്നത് എന്തുകൊണ്ടാണ് നിര്‍ത്തിയതെന്നും അതിന് പകരമായി പാര്‍ട്ടി അവരില്‍ നിന്ന് പണം വാങ്ങിയോ എന്നും അടുത്തിടെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോദി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ മറുപടിയുമായി രാഹുല്‍ രംഗത്തെത്തിയത്.

‘മോദി ജി, നിങ്ങള്‍ക്ക് അല്‍പ്പം ഭയമുണ്ടോ? സാധാരണ അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ് നിങ്ങള്‍ അദാനിയെയും അംബാനിയെയും കുറിച്ച് സംസാരിക്കുക. എന്നാല്‍ ആദ്യമായാണ് പരസ്യമായി അദാനിയെയും അംബാനിയെയും കുറിച്ച് സംസാരിക്കുന്നത്’ വീഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘അവര്‍ ടെമ്പോയില്‍ പണം തരുന്നത് നിങ്ങള്‍ക്കും അറിയാമല്ലോ. അത് നിങ്ങളുടെ വ്യക്തിപരമായ അനുഭവമാണോ?’ രാഹുല്‍ ചോദിക്കുന്നു.

സി ബി ഐയെയും ഇഡിയെയും അവരുടെ അടുത്തേക്ക് അയച്ച് സമഗ്രമായ അന്വേഷണം നടത്തുക, ഭയപ്പെടരുത്. ബി ജെ പിയുടെ അഴിമതിയുടെ സാരഥിയും സഹായിയും ആരാണെന്ന് രാജ്യത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു. രണ്ട് വ്യവസായികള്‍ക്കുമായി മോദി നല്‍കിയ പണം, കോണ്‍ഗ്രസ് പാര്‍ട്ടി വാഗ്ദാനം ചെയ്ത വിവിധ പദ്ധതികളിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് തിരികെ നല്‍കുമെന്നും രാഹുല്ഡ ഗാന്ധി വ്യക്തമാക്കുന്നു.

ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരുള്‍പ്പടെ രാജ്യത്തെ അഞ്ച് പ്രമുഖ വ്യവസായികള്‍ക്ക് പ്രധാനമന്ത്രി മുന്‍തൂക്കം നല്‍കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി 22 കോടീശ്വരന്മാരെ ഉണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ ഉണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.