പാലക്കാട്: ഭർത്താവുമായുള്ള പിണക്കം തീർക്കാൻ പൂജ വേണമെന്ന് പറഞ്ഞ് ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കി നഗ്നചിത്രം പകര്‍ത്തി കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിൽ. മഞ്ചേരി സ്വദേശിനി മൈമൂന(44), കുറ്റിപ്പള്ളം പാറക്കാല്‍ എസ് ശ്രീജേഷ്(24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ചാണ് പ്രതികള്‍ ജ്യോത്സ്യനെ വിളിച്ചുവരുത്തി കവര്‍ച്ചനടത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച വൈകിട്ടാണ് മൈമൂനയും മറ്റൊരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയില്‍ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് എത്തിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എന്‍ പ്രതീഷി(37)ന്റെ വീട്ടിലേക്കാണ് ജ്യോത്സ്യനെ കൊണ്ടുപോയത്. ഇവിടെവെച്ച് ജ്യോത്സ്യനെ മര്‍ദിച്ച് വിവസ്ത്രനാക്കി. പിന്നാലെ നഗ്നയായി മുറിയിലെത്തിയ മൈമൂനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തി. തുടർന്ന് ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന് വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും 2000 രൂപയും കൈക്കലാക്കി. കൂടാതെ 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം തന്നില്ലെങ്കില്‍ സാമൂഹികമാധ്യമങ്ങളിലും ബന്ധുക്കള്‍ക്കും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി. ഇതിനുപിന്നാലെ സംഘാംഗങ്ങൾ പുറത്തേക്കുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യന് പൊലീസിനോട് പറഞ്ഞത്.
അതേസമയം ചിറ്റൂര്‍ പൊലീസ് മറ്റൊരു കേസിലെ പ്രതിയെ തേടി കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച ചിറ്റൂര്‍ സ്റ്റേഷന് പരിധിയില്‍ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ തെരഞ്ഞെത്തിയതായിരുന്നു പൊലീസ്. ഈ സമയം പൊലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവര്‍ നാലുഭാഗത്തേക്കും ചിതറിയോടി. പൊലീസും പുറകെ ഓടിയെങ്കിലും അവര്‍ തിരഞ്ഞെത്തിയ പ്രതിയെ കിട്ടിയില്ല. തുടര്‍ന്ന് വീടിനകത്ത് നടന്ന സംഭവങ്ങളും ഹണിട്രാപ്പ് കവര്‍ച്ചയുമൊന്നും അറിയാതെ ചിറ്റൂര്‍ പൊലീസ് തിരികെ മടങ്ങുകയും ചെയ്തു.
ചിറ്റൂര്‍ പൊലീസിനെ കണ്ട് തട്ടിപ്പ് സംഘത്തില്‍ ഉണ്ടായിരുന്നവര്‍ ചിതറിയോടിയ തക്കത്തിലാണ് ജോത്സ്യന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. ചിതറിയോടിയ സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് ഹണിട്രാപ്പും കവര്‍ച്ചയും പുറത്തറിയുന്നത്. ഇതിനിടെ തട്ടിപ്പിനിരയായ ജ്യോത്സന് പരാതി നല്‍കാനായി കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.